
മൊറോണ്‍: രണ്ട് ശക്തമായ ഭൂകമ്പങ്ങളെത്തുടര്‍ന്ന് വെനിസ്വേല കടുത്ത പ്രതിസന്ധിയില്‍. മരണസംഖ്യ ആയിരത്തിലേക്ക് കടക്കുമ്പോള്‍ പരിക്കേറ്റവരുടെ എണ്ണം 3,360 ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. ഇതുവരെ 920 മൃതദേഹങ്ങള്‍ കണ്ടെത്തി.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ തുടരുകയാണ്. ശക്തമായ രണ്ട് ഭൂകമ്പങ്ങളില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന വരെ കണ്ടെത്താന്‍ അധികൃതര്‍ തീവ്രശ്രമം നടക്കുകയാണ്. തകര്‍ന്നുവീണ കെട്ടിടങ്ങളിലും അവശിഷ്ടങ്ങള്‍ക്കിടയിലും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു. തകര്‍ന്ന റോഡുകളും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തുന്നതിന് പ്രതിബന്ധമാണ്.
വെനിസ്വേലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി സൈനിക ഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെ 150 ദശലക്ഷം ഡോളറിന്റെ സഹായ പാക്കേജ് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ അനുശോചനം രേഖപ്പെടുത്തുകയും സഹായിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു.
ഭൂകമ്പം വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ജനവാസ മേഖലകള്‍ തകരുകയും, നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും, നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. പരിക്കേറ്റവരെക്കൊണ്ട് പ്രദേശത്തെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. പല ആശുപത്രികളും അവയുടെ ശേഷിയേക്കാള്‍ കൂടുതല്‍ രോഗികളെ ചികിത്സിക്കുന്നുണ്ട്. കൂടാതെ മരുന്നുകള്‍, വൈദ്യുതി, മറ്റ് അത്യാവശ്യ ഉപകരണങ്ങള്‍ എന്നിവയുടെ കടുത്ത ക്ഷാമവും നേരിടുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ലളിതമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് മണ്ണ് മാറ്റുന്നുണ്ട്. തുടര്‍ചലനങ്ങള്‍ മൂലം കെട്ടിടങ്ങള്‍ ഇനിയും തകരുമെന്ന ഭീതിയില്‍ പല നഗരങ്ങളിലും ആളുകള്‍ക്ക് പുറത്ത് ഉറങ്ങേണ്ടി വരുന്നു. വര്‍ഷങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധി കാരണം ഇതിനകം തന്നെ തകര്‍ച്ചയിലായിരുന്ന വെനിസ്വേലയിലെ പൊതുജന സേവനങ്ങള്‍ക്ക് ഈ ദുരന്തം കൂടുതല്‍ ആഘാതമായി.






