
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പാനല്‍ വെട്ടി ഗവര്‍ണറുടെ നിയമനം. ബി അശോകിന്റെ ഒഴിവിലേക്ക് ചട്ടം പാലിക്കാതെ ഡോ. ടി സജിതാ റാണിയെ നിയമിച്ചു. സജിതാ റാണിക്ക് താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. എംജി സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിനു പിന്നാലെയാണ് കാർഷിക സർവകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാൻസലറെ നിയമിക്കുന്നത്. കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളിയാണ് അധ്യാപക പരിഷത് നേതാവിനു നിയമനം.
കൃഷിവകുപ്പ് മൂന്നുപേരുടെ പാനല്‍ നല്‍കിയിരുന്നു. ഈ മൂന്നംഗ പാനലിനെ പൂര്‍ണമായും അവഗണിച്ചാണ് ഗവര്‍ണര്‍ സജിതാ റാണിയെ നിയമിച്ചത്. കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡീനാണ് ടി സജിതാ റാണി. ലോക്ഭവന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു.
കാര്‍ഷിക സര്‍വകലാശാല വി സി നിയമനത്തിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. ഗവര്‍ണറുടേത് അധികാര ദുര്‍വിനിയോഗമാണ് എന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഗവര്‍ണറോടുളള നിലപാട് കൃഷിമന്ത്രി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി- ഗവര്‍ണര്‍ കൂടിക്കാഴ്ച വി സി നിയമനത്തെ സംശയത്തിലാക്കുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചു. സംഭവത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും സംഘപരിവാര്‍വല്‍ക്കരണത്തെ ചെറുക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു.






