
തുമകൂരു: കർണാടകയിലെ തുമകൂരുവിൽ ഓടുന്ന കാറിനുള്ളിൽ ഭാര്യയെ കത്തികൊണ്ട് കുത്തിയ ശേഷം യുവാവ് നാടൻ ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്തു. തുമകൂരുവിലെ ജോഗിഹള്ളി ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തിൽ പരിക്കുകളോടെ ഭാര്യ രക്ഷപെട്ടു.
സ്ഫോടനത്തിൽ കാറിനുള്ളിൽ കുടുങ്ങിയ മുപ്പതുകാരനായ നാഗേന്ദ്ര എന്ന യുവാവ് പൂർണ്ണമായും കത്തിയമർന്നു. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുപത്തിമൂന്നുകാരിയായ ഭാര്യ രമ്യ ഉല്ലാസിനെ ഗുരുതര പരിക്കുകളോടെ തുമകൂരു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടയിൽ തുമകൂരുവിന് സമീപമെത്തിയപ്പോൾ ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടാകുകയും നാഗേന്ദ്ര കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രമ്യയെ ക്രൂരമായി കുത്തുകയുമായിരുന്നു.
ഇയാൾ ബോംബ് കരുതിയിട്ടുണ്ടെന്ന് രമ്യ ബഹളം വെച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും, പരിക്കുകൾ വകവയ്ക്കാതെ ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടുകയും ചെയ്തു. ഇതോടെ ഭയന്നുപോയ ഡ്രൈവർ പ്രവീൺ വാഹനം റോഡരികിൽ നിർത്തി പെട്ടെന്ന് പുറത്തേക്കിറങ്ങി ഓടിയതിനാൽ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ സമയം നാഗേന്ദ്ര കാറിനുള്ളിൽ ഇരുന്ന് വാതിലുകൾ ലോക്ക് ചെയ്ത ശേഷം കൈവശം സൂക്ഷിച്ചിരുന്ന നാടൻ ബോംബ് പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. സ്ഫോടനത്തിന് പിന്നാലെ കാറിന് തീപിടിക്കുകയും നാഗേന്ദ്ര ഉള്ളിൽ കിടന്ന് തന്നെ വെന്തു മരിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് തുമകൂരു എസ്പി അശോകും കല്ലംബെല്ല പോലീസും സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സ്ഫോടനത്തിന്റെ കൃത്യമായ കാരണവും ബോംബിന്റെ സ്വഭാവവും കണ്ടെത്താൻ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.






