
പാലക്കാട്: പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. ഷാജിക്ക് നല്ല മാറ്റമുണ്ടെന്നും ഷാജിയുടെ നിലപാട് അത് യുഡിഎഫിന് അനുകൂലമല്ലെന്നും ബിജെപിക്ക് അനുകൂലമാണെന്നും ബാലൻ പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നുവെന്നുന്ന് എ കെ ബാലൻ കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ്, മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതി. പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിക്കുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഒഴിവാക്കി ധന ബില്ല് അവതരിപ്പിക്കണമെന്നും എ.കെ ബാലൻ ആവശ്യപ്പെട്ടു. ധന ബിൽ പാസായാൽ നിയമമായി. എക്സൈസ് മന്ത്രി പറഞ്ഞത് നിയമപരമായി ശരിയല്ല. ധനബില്ലിനു ശേഷം എക്സൈസ് വകുപ്പിന് മുന്നിൽ വരുന്ന അപേക്ഷ തള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി ഭവനപദ്ധതിയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി കെ.എം ഷാജി വ്യക്തമാക്കി. പദ്ധതിയുടെ ഔദ്യോഗിക എംബ്ലം വീടുകളിൽ പതിക്കുന്നതിൽ തെറ്റില്ല എന്നു മാത്രമാണ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ചിത്രം അടങ്ങിയ എംബ്ലം പതിക്കുന്നു എന്ന രീതിയിൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






