
ബോളിവുഡിനെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു 2025 ജനുവരി 16 ന് മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ ഒരാൾ സെയ്ഫ് അലി ഖാനെ പലതവണ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആറ് കുത്തുകളാണ് താരത്തിന് ഏല്‍ക്കേണ്ടി വന്നത്, അതിലൊന്ന് നട്ടെല്ലിനോട് വളരെ അടുത്തുമായിരുന്നു. ചോരയില്‍ കുളിച്ചാണ് താരം ആശുപത്രിയിലെത്തിയത്.
ഇപ്പോഴിതാ ആ ഭയാനകമായ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സെയ്ഫ് അലി ഖാന്. സംഭവത്തെക്കുറിച്ചും ആ സമയത്തുണ്ടായ മക്കളുടെ പ്രതികരണത്തെക്കുറിച്ചും പറയുകയാണ് താരം. അക്രമിയോട് ക്ഷമിക്കാൻ തന്റെ ഹൃദയത്തിൽ എപ്പോഴെങ്കിലും ധൈര്യം കണ്ടെത്താൻ കഴിയുമോ എന്നുള്ള ചോദ്യത്തിനും സെയ്ഫ് മറുപടി പറയുന്നുണ്ട്.
‘‘ ഈ സംഭവം ഞങ്ങളെ എല്ലാവരെയും വളരെ വ്യത്യസ്തമായി രീതിയിലാണ് സ്വാധീനിച്ചത്. അതൊരു ഭ്രാന്തമായ കാര്യമായിരുന്നു. കള്ളൻ കുളിമുറിയുടെ ജനൽ തകർത്താണ് അകത്തേക്ക് കയറിയത്. ഞങ്ങൾ കിടക്കാന്‍ തുടങ്ങുന്ന സമയത്ത്, നാനി വന്ന് ജെഹിന്റെ മുറിയിൽ ആരോ ഉണ്ടെന്നും അയാൾ ഒരു കത്തിയുമായി പണം ചോദിക്കുന്നുണ്ടെന്നും ഞങ്ങളോട് വന്നു പറഞ്ഞു. ഞാൻ കുഞ്ഞിന്റെ മുറിയിലേക്ക് പോയി, അവൻ അപ്പോള്‍ കുഞ്ഞിനെ പിടിച്ചിരിക്കുകയായിരുന്നു. അവൻ നാനിയുടെയും കുഞ്ഞിന്റെയും ശരീരത്തില്‍ ചെറുതായി മുറിവുണ്ടാക്കിയിരുന്നു.
ഒരുപക്ഷേ ഞാൻ അപ്പോള്‍ ലൈറ്റ് ഓൺ ആക്കിയിരുന്നെങ്കിൽ, ‘ നീ എവിടെയാണെന്ന് നിനക്കറിയാമോ, നീ എന്താണ് ചെയ്യുന്നതെന്ന് നിനക്കറിയാമോ’ എന്നൊക്കെ അയാളോട് ചോദിച്ചിരുന്നെങ്കിൽ അവനെക്കൊണ്ട് എല്ലാം തുറന്നു പറയിക്കാമായിരുന്നു. പക്ഷേ ആ അവസ്ഥയില്‍ എന്തോ എന്നെ അതില്‍ നിന്ന് പിടിച്ചു നിര്‍ത്തി. ഞാനവനെ എതിരിടാനാണ് ശ്രമിച്ചത്. ഞാൻ അവന്റെ നേരെ ചാടി, ഞങ്ങൾ തമ്മിൽ ഒരു മുഷ്ടി യുദ്ധം നടന്നു. അവൻ അത്ര വലിയ ആളല്ല, പക്ഷേ കൈയിലുള്ളത് കത്തി തന്നെയാണല്ലോ. കത്തി കൈയില്‍ പിടിച്ച് അവൻ ഭ്രാന്തമായി പെരുമാറി, എന്റെ ശരീരത്തില്‍ പലയിടത്തും അവന് മുറിവുകളുണ്ടാക്കി, രക്തം ഒഴുകി. അപ്പോഴാണ് എന്റെ വീട്ടുജോലിക്കാരി വന്ന് അവനെ മുറിയിലേക്ക് തള്ളിയിട്ടത്.
കുത്തേറ്റ ശേഷം ആക്രമണത്തിൽ നിന്ന് രക്ഷപ്പെടില്ലെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചു. വെളുത്ത കുർത്ത പൈജാമയാണ് ഞാന്‍ ധരിച്ചിരുന്നത്, അതു മുഴുവന്‍ രക്തത്തില്‍ കുളിച്ചു. ഒരു ഘട്ടത്തിൽ തറയിൽ കിടക്കുമ്പോൾ, ഞാൻ മരിക്കുമെന്ന് എനിക്ക് തോന്നി. ആ സമയത്ത്, തൈമൂറിന്റെ കൂടെയായിരിക്കാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു, എന്നെ ആശുപത്രിയിൽ കൊണ്ടുപോകുമോ എന്ന് ഞാൻ തൈമൂറിനോട് ചോദിച്ചു. ആ സമയത്ത് അവന് എന്നോട് ചോദിച്ചത്, ‘അപ്പാ, മരിക്കാൻ പോകുകയാണോ?’ എന്നാണ്. ഞാൻ അവനോട് ഇല്ല എന്ന് പറഞ്ഞു, പിന്നീട് ഞങ്ങൾ ഒരുമിച്ച് ആശുപത്രിയിൽ പോയി.
ഈ വ്യക്തിയോട് ക്ഷമിക്കാൻ പോലും ഞാൻ ആഗ്രഹിച്ചു, കാരണം അയാള്‍ ഒരു വലിയ തെറ്റ് ചെയ്തുവെന്ന് ഞാൻ കരുതുന്നു, അവന് ഒരു വഴക്കിനായി ആഗ്രഹിച്ചിരുന്നില്ല. ഞാൻ അവനോട് ക്ഷമിക്കുന്നതിൽ സന്തോഷിക്കും, പക്ഷേ അവന് എന്നെ കൊല്ലാൻ ശ്രമിച്ച ഭാഗം എനിക്ക് ഉപേക്ഷിക്കാൻ പ്രയാസമാണ്. ഉള്ളതും ഇല്ലാത്തതും തമ്മിലുള്ള പ്രശ്നമാണിത്, ഇതിലേക്ക് നയിച്ച അസമത്വമാണ് ഇതിന് കാരണമായത്...’’ സെയ്ഫ് പറഞ്ഞു. വീ ദി വിമൻ ലണ്ടൻ 2026 ൽ ബർഖ ദത്തിനോട് സംസാരിച്ചപ്പോഴാണ് സെയ്ഫ് തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി നടന്ന ആക്രമത്തെക്കുറിച്ച് പറഞ്ഞത്.
സെയ്ഫ് അലി ഖാൻ കുത്തേറ്റ കേസിൽ മുംബൈ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മുംബൈ പോലീസ് നടപടിയെടുത്ത സംഭവത്തില്‍ മൂന്ന് ദിവസത്തിന് ശേഷം താനെയിൽ നിന്ന് 30 കാരനായ ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഈ ആക്രമണവും ശാരീരിക പ്രശ്നങ്ങളും മറി കടന്ന സെയ്ഫ് പിന്നീട് തന്റെ കരിയറിലേക്കും ഫോക്കസ് ചെയ്തു. നെറ്റ്ഫ്ലിക്സ് ചിത്രമായ ‘കർതവ്യ’യിലെ അഭിനയത്തിന് അടുത്തിടെ താരത്തിന് ഏറെ പ്രശംസ കിട്ടിയിരുന്നു. പ്രിയദർശന്റെ ‘ഹൈവാൻ’, രാഹുൽ ധോലാക്കിയയുടെ ‘ഹം ഹിന്ദുസ്ഥാനി’ എന്നീ ആവേശകരമായ രണ്ട് വലിയ ചിത്രങ്ങൾ സെയ്ഫ് അലി ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.






