
കേരളത്തിൽ വിനോദസഞ്ചാരത്തിനെത്തിയ ഒരു വിദേശ വനിതയുടെ നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരികെ നൽകാൻ ഒരു യുവാവ് കാണിച്ച സന്മനസ്സ് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. കേരളത്തിലെ ഒരു ചെറിയ തീരദേശ പട്ടണത്തിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെയാണ് അറിയാതെ കാർഡ് അവിടെ വെച്ച് മറന്നുപോയത്. അഞ്ച് മണിക്കൂർ അകലെയുള്ള തലസ്ഥാന നഗരിയിൽ എത്തിയപ്പോഴാണ് കാർഡ് നഷ്ടപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്.
നേരത്തെ ഒരു പാർസൽ അയക്കുന്നതിനായി യുവതി ഒരു ഡിഎച്ച്എൽ ഓഫീസിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് അവിടെ വെച്ച് പരിചയപ്പെട്ട ജീവനക്കാരനായ കൃഷ്ണയുമായി യുവതി ഫോൺ നമ്പർ പങ്കുവെച്ചിരുന്നു. കാർഡ് നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ യുവതി കൃഷ്ണയെ വിളിച്ച് വിവരം പറയുകയും, എടിഎമ്മിൽ പോയി കാർഡ് അവിടെയുണ്ടോ എന്ന് പരിശോധിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കാർഡ് എടിഎമ്മിന് മുകളിൽ നിന്ന് കൃഷ്ണ കണ്ടെത്തുകയും ചെയ്തു.
യുവതിക്ക് 36 മണിക്കൂറിനുള്ളിൽ രാജ്യം വിടേണ്ടതുണ്ടായിരുന്നു, അന്ന് ഞായറാഴ്ചയായതിനാൽ കാർഡ് കൊറിയർ ചെയ്യാനും സാധിക്കുമായിരുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിലാണ് കൃഷ്ണ സഹായത്തിനെത്തിയത്. തന്റെ അവധി ദിവസമായിരുന്നിട്ടും, രണ്ട് സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ ആറ് മണിക്കൂർ യാത്ര ചെയ്ത് അദ്ദേഹം നേരിട്ട് വന്ന് യുവതിക്ക് കാർഡ് തിരികെ നൽകി. തിരികെ 14 മണിക്കൂർ നീണ്ട യാത്രയാണ് അദ്ദേഹം പൂർത്തിയാക്കിയത്.
കൃഷ്ണയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച യുവതി, നന്ദി സൂചകമായി പണം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചു. വിദേശിയായ യുവതി ഒരു ബജറ്റിലാണ് യാത്ര ചെയ്യുന്നതെന്ന് അറിയാമായിരുന്ന കൃഷ്ണ, ആ പണം അവരുടെ കൈവശം തന്നെ സൂക്ഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത വലിയ രീതിയിൽ ചർച്ചയാവുകയും, കൃഷ്ണയുടെ നിസ്വാർത്ഥമായ പ്രവൃത്തിയെ ഏവരും പ്രശംസിക്കുകയും ചെയ്തു.






