
ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴ്നാട് വിക്ടറി കഴകം (ടിവികെ) സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. 15 ടിവികെ എംഎൽഎമാരെ രാജിവെപ്പിച്ച് സർക്കാർ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു ടിവികെ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആദ്യം ഒരു കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ പിടികൂടിയത്. ഇയാൾക്ക് ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. തുടർന്ന് കരൂരിൽ നിന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഉത്തംഗരൈ മണ്ഡലത്തിലെ ടിവികെ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയോടെയാണ് സംഭവം പുറത്തുവന്നത്. ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്ഥാപനവുമായി ബന്ധപ്പെട്ട ഒരാൾ, തമിഴ്നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകരനെതിരെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതിനായി 35 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് എംഎൽഎയുടെ ആരോപണം. ഈ വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
അറസ്റ്റിലായവരിൽ ഒരാൾക്ക് സെന്തിൽ ബാലാജിയുമായും അദ്ദേഹത്തിന്റെ സഹോദരൻ അശോകുമായും അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. കേസിന്റെ വിവിധ വശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.






