
യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് ആരോപിച്ച് പരീക്ഷാർഥികൾ രംഗത്ത്. സോഷ്യോളജി വിഷയത്തിലെ ചോദ്യപ്പേപ്പറിൽ പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞരുടെ പേരുകൾ തെറ്റായി നൽകിയതായും, ഇംഗ്ലീഷ് വിഷയത്തിലെ 150 ചോദ്യങ്ങളിൽ 67 എണ്ണം 2024-ലെ ചോദ്യപ്പേപ്പറിൽ നിന്നുള്ളതാണെന്നും പരീക്ഷാർഥികൾ ആരോപിക്കുന്നു.
അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളും വ്യാപകമാണെന്നും, ഹിന്ദി പരിഭാഷ നിലവാരം കുറഞ്ഞതാണെന്നും വിദ്യാർഥികൾ പറയുന്നു. ചോദ്യപ്പേപ്പർ നിർമിക്കാൻ നിർമിതബുദ്ധി (AI) ഉപയോഗിച്ചിരിക്കാമെന്നും, നിരവധി ചോദ്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായെന്നും ചിലർ ആരോപിച്ചു.
സോഷ്യോളജി, സൈക്കോളജി വിഷയങ്ങൾ എഴുതിയ ഉദ്യോഗാർഥികൾ പരീക്ഷയുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തി. അക്ഷരത്തെറ്റുകൾ, ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവർത്തനങ്ങൾ, സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ എന്നിവയും പരാതികളിൽ ഉൾപ്പെടുന്നു.
അതേസമയം, ഇത്തരത്തിൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) പ്രതികരണം. പിഴവുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ പരിശോധന നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും എൻ.ടി.എ അറിയിച്ചു.






