
കണ്ണൂർ: മദ്യപിച്ച് അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിന് കേസിൽ പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട തന്റെ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നു. തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ചും കേസിനെക്കുറിച്ച് പുറത്തുവരുന്ന തെറ്റായ വാർത്തകളെക്കുറിച്ചും ഒരു വീഡിയോയിലൂടെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്.
പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതിരുന്നതിനു കാരണം ആൾക്കൂട്ടം ഉണ്ടാക്കേണ്ട എന്നു കരുതിയാണ്. എല്ലാവരും അറിയുന്നവരായിരുന്നു. വണ്ടി നിർത്തിയത് വീടിനു മുന്നിലായിരുന്നു. പൊലീസുകാർ വളരെ മാന്യമായാണ് എന്നോടു സംസാരിച്ചത്. താൻ ഒരു ബിയർ കുടിച്ചിരുന്നു. അത് നിഷേധിക്കുന്നില്ല എന്ന് പറയുന്ന വീഡിയോയിൽ യുട്യൂബർ തന്റെ വൈദ്യപരിശോധനാ ഫലവും പങ്കുവയ്ക്കുന്നുണ്ട്.
മദ്യപിച്ച് വണ്ടിയോടിച്ചതിനു സാധാരണ വ്യക്തിക്ക് എങ്ങനെയാണോ പെറ്റി വരുന്നത് അതേപോലെയാണ് തനിക്കും വന്നിട്ടുള്ളത്. ജീവിതത്തില്‍ ആരെയും മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ല. താന്‍ ഒളിവിലാണെന്നും വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണ്.
അതേസമയം തന്റെ ഫോളോവേഴ്സിനോട് ക്ഷമാപണം നടത്തുന്നതിനും യുട്യൂബർ മടി കാണിക്കുന്നില്ല. ഒരു പരിപാടിക്കിടയില്‍ ഒരു ബീയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് അവർ വളരെ വ്യക്തമായി പറഞ്ഞു. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. എന്റെ വണ്ടിയും ഞാനും അവിടെ തന്നെയുണ്ടായിരുന്നു. വാഹനം ചെക്ക് ചെയ്യാമെന്ന് പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസമായി സംഭവം നടന്നിട്ട്. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. താൻ ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്ബോക്സില്‍ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാന്‍. ഇനി ഇത് ആവര്‍ത്തിക്കില്ല എന്നും അവർ തന്റെ വീഡിയോയിൽ പറയുന്നു.






