
ന്യൂയോർക്ക്: യുഎസിലെ അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തിൽ 25 വയസുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് പ്രസന്നയ്ക്ക് അപകടം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോൾ പുറകിൽ നിന്നും അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പേസ് യൂണിവേഴ്സിറ്റിയിലെ ലൂബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്നും അടുത്തിടെ ബിരുദം പൂർത്തിയാക്കിയ പ്രസന്ന അട്ടലൂരിയാണ് മരിച്ചത്.
ജൂലൈ 5-ന് നടന്ന അപകടത്തിൽ പ്രസന്നയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു സ്ത്രീയും മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മൂന്നാമത്തെയാത്രക്കാരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവർ നിലവിൽ ചികിത്സയിലാണ്.
പ്രസന്നയുടെ ഭൗതികശരീരം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഫണ്ട് ശേഖരണ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് ബന്ധുവായ രവി കുമാർ അട്ടലൂരി.പ്രസന്ന അവളുടെ കുടുംബത്തിന്റെ വലിയൊരു തണലായിരുന്നു. വഴികാട്ടാനും വൈകാരികമായ പിന്തുണ നൽകാനും സാമ്പത്തിക ഭദ്രതയ്ക്കും എല്ലാവരും അവളെയാണ് ആശ്രയിച്ചിരുന്നത്. സ്വന്തമായി വിദ്യാഭ്യാസ വായ്പകൾ ഉണ്ടായിരുന്നിട്ടും മറ്റുള്ളവരെ സഹായിക്കാൻ അവൾ ഒരിക്കലും മടിച്ചിരുന്നില്ല എന്നുംരവി കുമാർ പറയുന്നു.
ഫണ്ട് ശേഖരണ കാമ്പയിന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 75,000 ഡോളർ ലക്ഷ്യമിട്ടതിൽ ഇതിനോടകം തന്നെ 40,000-ത്തിലധികം ഡോളർ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ എൻ.ടി.ആർ ജില്ലയിലെ ഇബ്രാഹിംപട്ടണം മണ്ഡലിലുള്ള മൂലപ്പാട് ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിലാണ് പ്രസന്ന ജനിച്ചുവളർന്നത്. പിതാവ് അട്ടലൂരി വസന്ത റാവു കർഷകനാണ്. അമ്മ ചെറിയ രീതിയിൽ ബാഗ് നിർമ്മാണ യൂണിറ്റ് നടത്തുന്നു. യു.എസിലെ പഠനം അടുത്തിടെ പൂർത്തിയാക്കിയ പ്രസന്ന അവിടെ ജോലി അന്വേഷിച്ചുവരികയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.






