
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വാറ്റുചാരായം കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ വാറ്റുകാരനായ കുട്ടിയുടെ രണ്ടാനച്ഛനെ പിടികൂടാൻ കഴിഞ്ഞില്ല. ഇയാൾ കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടന്നു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് പ്രതി രക്ഷപെടാൻ ഇടയായത്.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനോ, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനോ പൊലീസിനു കഴിഞ്ഞില്ല. ഇത് വിദേശത്തേക്ക് കടക്കാൻ പ്രതിക്ക് അവസരം നൽകി. വിദ്യാര്‍ത്ഥി സ്കൂളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നത് മൂന്നാം തവണയെന്നാണ് വെളിപ്പെടുത്തല്‍. സഹപാഠികള്‍ക്ക് നല്‍കാനാണ് സ്കൂളില്‍ മദ്യം കൊണ്ടുവന്നത്. ഉച്ചഭക്ഷണ സമയത്താണ് വിദ്യാര്‍ത്ഥികള്‍ മദ്യം ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. മദ്യം കഴിക്കാൻ വിസമ്മതിച്ച ചില വിദ്യാർത്ഥികളാണ് ഇക്കാര്യം വെളിപ്പെടുത്തിയതും തുടർന്ന് അന്വേഷണം നടന്നതും.
ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിനെ തുടർന്ന് ചമൽ ഭാഗത്ത് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ രണ്ടാനച്ഛന്റേത് എന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യം എക്സൈസ് കണ്ടെടുത്തിരുന്നു. പിടികൂടിയ 110 ലിറ്റർ ചാരായവും കുട്ടിയുടെ ബാഗിൽ നിന്ന് ലഭിച്ചതിനു സമാനമായ കുപ്പികളിൽ നിറച്ച നിലയിലായിരുന്നു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഡെപ്യൂട്ടി കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളും കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായാണ് അര്‍ദ്ധരാത്രിയില്‍ ചമല്‍ വേനക്കാവ് കൊളമല ഭാഗത്തെ വനപ്രദേശത്തിന് സമീപം പരിശോധന നടത്തിയത്.






