
തീരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് (പി.എസ്.സി) നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. വിഷയത്തില്‍ പി.എസ്.സി യോഗം തീരുമാനിച്ച ആഭ്യന്തര വിജിലന്‍സ് അന്വേഷണം മറികടന്ന്, അന്വേഷണ ചുമതല പരീക്ഷാ കണ്‍ട്രോളര്‍ക്ക് കൈമാറാന്‍ ചെയര്മാന് എം.ആര്. ബൈജു നിര്‍ദേശം നല്‍കിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
പി.എസ്.സി സെക്രട്ടറിയെപ്പോലും അറിയിക്കാതെയാണ് ചെയര്‍മാന്റെ ഈ അടിയന്തര നീക്കം. എന്നാല്‍, കേവലം ജീവനക്കാരുടെ വീഴ്ചകള്‍ മാത്രം പരിശോധിക്കാന്‍ അധികാരമുള്ള തനിക്ക് ഈ ക്രമക്കേട് അന്വേഷിക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് പരീക്ഷാ കണ്ട്രോളര് വ്യക്തമാക്കിയതായാണ് വിവരം. തുടക്കത്തില്‍, എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സമഗ്രമായ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്താനായിരുന്നു പി.എസ്.സി ബോര്‍ഡ് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നത്.
ഇതിനൊപ്പം വിവാദ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയം നടത്താനും നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് പരീക്ഷാ കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിക്കാന്‍ ചെയര്മാന് നേരിട്ട് നിര്‍ദേശം നല്‍കിയത്.
മാസം ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള അതീവ പ്രാധാന്യമുള്ള തസ്തികകളിലെ പരീക്ഷകളിലാണ് അട്ടിമറി നടന്നിരിക്കുന്നത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ്, പെര്‍സ്പെക്റ്റീവ് പ്ലാനിങ് ഡിവിഷന് ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന് ചീഫ്. പരീക്ഷയിലെ പത്തോളം ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെയാണ് പി.എസ്.സി ഫലം പ്രസിദ്ധീകരിച്ചത്.
ആസൂത്രണ ബോര്‍ഡിലേക്ക് മുന്‍പ് നടന്ന നിയമനങ്ങളും ഇപ്പോള്‍ വീണ്ടും സംശയനിഴലില്‍ ആയിരിക്കുകയാണ്. 2019-ല്‍ ഇതേ ബോര്‍ഡിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖത്തില്‍ ഇടതുപക്ഷ നേതാക്കള്‍ക്ക് യോഗ്യതയില്ലാതെ മാര്‍ക്ക് വാരിക്കോരി നല്‍കിയെന്ന പരാതി നിലവിലുണ്ട്. എഴുത്തുപരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ പരമാവധി 12.02 ശതമാനത്തില്‍ കൂടുതല്‍ അഭിമുഖത്തിന് നല്‍കരുതെന്ന കര്‍ശന നിയമം ലംഘിച്ചായിരുന്നു അന്നത്തെ മാര്‍ക്ക് ദാനം. പി.എസ്.സി പരീക്ഷാ അട്ടിമറിയില്‍ ഉദ്യോഗാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിരിക്കുകയാണ്.






