
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന അതിക്രൂരമായ സംഭവത്തില്‍, കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ബരുയിപൂരില്‍ ഇന്നലെ 12 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒരു വ്യക്തിയെ പ്രകോപിതരായ നാട്ടുകാര്‍ തല്ലിക്കൊന്നു. സുഹൃത്തിന് സമ്മാനം വാങ്ങാന്‍ പുറത്തുപോയ പെണ്‍കുട്ടിയെ ശനിയാഴ്ച മുതല്‍ കാണാതായിരുന്നു. നാലുപേര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.
മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രകോപിതരായ നാട്ടുകാര്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടത്തുകയും, റോഡുകള്‍ ഉപരോധിക്കുകയും, ടയറുകള്‍ കത്തിക്കുകയും, പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുറ്റകൃത്യത്തില്‍ പങ്കാളികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് കിട്ടിയ ശേഷമാണ് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി സുവേന്ദു അധികാരി പെണ്‍കുട്ടിയുടെ പിതാവുമായി ഫോണില്‍ സംസാരിച്ചതായും കര്‍ശന നടപടി ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ശക്തമായ വിമര്‍ശനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് അഴിച്ചുവിടുന്നത്. മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദുരന്തബാധിത കുടുംബത്തെ സന്ദര്‍ശിക്കുന്നത് തടയാന്‍ ഇരയുടെ വീടിന് പുറത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചതായി ആരോപിച്ചു.






