
ന്യൂഡല്‍ഹി: സി.ഐ.എ ഏജന്റാണെന്ന വ്യാജേന ഇന്തോനീഷ്യന്‍ ഭരണകൂടത്തെയും വ്യവസായികളെയും പറ്റിച്ച് ഇന്ത്യന്‍ വംശജന് ശതകോടികളുടെ പ്രതിരോധ കരാറുകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഗൗരവ് ശ്രീവാസ്തവ എന്ന വ്യവസായിക്കെതിരേയാണ് ആരോപണം. നിലവിലെ ഇന്തോനീഷ്യന്‍ പ്രസിഡന്റും സംഭവം നടന്ന സമയത്ത് പ്രതിരോധ മന്ത്രിയുമായിരുന്ന പ്രബോവോ സുബിയാന്തോയുമായി അടുത്ത ബന്ധം സ്ഥാപിച്ച് ഇയാള്‍ തട്ടിപ്പുകള്‍ക്കു കളമൊരുക്കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 'ഓര്‍ഗനൈസ്ഡ് ൈക്രം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ടും (ഒ.സി.സി.ആര്.പി) ഇന്തോനീഷ്യന്‍ മാധ്യമമായ 'ടെമ്പോ'യും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണു വിവരം പുറത്തുവന്നത്.
അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ ഏജന്റെന്നാണ് ഇന്തോനീഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും മുന്നില്‍ ഗൗരവ് സ്വയം പരിചയപ്പെടുത്തിയതെന്നു റിപ്പോര്‍ട്ട് പറയുന്നു. അടുപ്പക്കാരനായ ഇയാളെ 'മിസ്റ്റര്‍ ജി' എന്ന ഓമനപ്പേരിലാണു പ്രബോവോ വിളിച്ചിരുന്നതെന്നും ഇതിലുണ്ട്. 2022-ല്‍ ഗൗരവിനൊപ്പം പ്രബോവോയുടെ വസതി സന്ദര്‍ശിച്ചിരുന്നെന്ന ഡച്ച് എണ്ണ വ്യവസായി നീല്‍സ് ട്രൂസ്റ്റ് വെളിപ്പെടുത്തല്‍ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട്. 2002-ലെ ബാലി ബോംബാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ താന്‍ സഹായിച്ചിട്ടുണ്ടെന്നു ഗൗരവ് അവകാശപ്പെട്ടിരുന്നതായും ട്രൂസ്റ്റ് പറയുന്നുണ്ട്. പ്രബോവോയ്ക്ക് മേലുണ്ടായിരുന്ന യു.എസ് യാത്രാവിലക്ക് നീക്കാന്‍ ഇടപെട്ടതു താനാണെന്നും ഗൗരവ് പറഞ്ഞിരുന്നതായി അദ്ദേഹം ആരോപിക്കുന്നു.
2020-നും 2022-നും ഇടയില്‍ ഗൗരവ് ശ്രീവാസ്തവയുടെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ ഇന്തോനീഷ്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നും പൊതുമേഖലാ പ്രതിരോധ സ്ഥാപനത്തില്‍നിന്നും അഞ്ചു പ്രാഥമിക കരാറുകള്‍ നേടിയെടുത്തു.
36 എഫ്-15 യുദ്ധവിമാനങ്ങള്‍, യു.എച്ച്-60 ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററുകള്‍, സി-130 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍, പ്രതിരോധ മന്ത്രാലയത്തിനുള്ള ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ എന്നിവ വാങ്ങാനുള്ള താല്‍പ്പര്യപത്രങ്ങളാണ് ഗൗരവ് ഒപ്പിട്ടത്. പ്രബോവോയുമായി ഇയാള്‍ കരാറുകളില്‍ ഒപ്പുവയ്ക്കുന്ന ചിത്രങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഈ കരാറുകളുമായി ഇന്തോനീഷ്യ മുന്നോട്ടു പോയില്ല. കരാറുകള്‍ക്ക് നിയമസാധുത ഇല്ലായിരുന്നെന്നും രാജ്യത്തിന്റെ സുരക്ഷയും സുതാര്യതയും മുന്‍നിര്‍ത്തിയേ പ്രതിരോധ ഇടപാടുകള്‍ നടത്താറുള്ളൂവെന്നും ഇന്തോനീഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് റിക്കോ സിറൈറ്റ് വ്യക്തമാക്കി.
ഗൗരവിന്റെ കമ്പനികള്‍ക്ക് പ്രതിരോധ മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കരാറുകള്‍ ഒപ്പിട്ട നാലു കമ്പനികളും ഷെല്‍ കമ്പനികള്‍ മാത്രമായിരുന്നെന്നും നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്ന് ഇവ പിന്നീട് റദ്ദാക്കപ്പെട്ടതായും പറയുന്നു. പ്രബോവോയുടെ സഹോദരനും വ്യവസായിയുമായ ഹാഷിം ദജോജോഹാദി കുസമോയുമായും ഗൗരവിന് ബിസിനസ് ബന്ധമുണ്ടായിരുന്നു.
യു.എസ്. സര്‍ക്കാരിന്റെ രഹസ്യ പ്രോഗ്രാമിനെന്ന പേരില്‍ കമ്പനിയില്‍നിന്ന് വന്‍തുക വായ്പയെടുത്തതായും ഇതില്‍ പകുതിയോളം തുക ഗൗരവ് സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നും നീല്‍സ് ട്രൂസ്റ്റ് കാലിഫോര്‍ണിയന്‍ കോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നു. ലോസ് ഏഞ്ജലസില്‍ 2.5 കോടി ഡോളറിന്റെ ആഡംബര ബംഗ്ലാവ് വാങ്ങാന്‍ ഈ തുക ഉപയോഗിച്ചെന്നാണ് ആരോപണം. ഗൗരവ് ശ്രീവാസ്തവയെ അസാധാരണ 'കഴിവുകളുള്ള വ്യാജനെന്നാ'ണു കോടതിയില്‍ നല്കിയ സിവില്‍ സ്യൂട്ടില്‍ നീല്‍സ് ട്രൂസ്റ്റ് വിശേഷിപ്പിക്കുന്നത്.
സി.ഐ.എ ഏജന്റാണെന്നു ഗൗരവ് അവകാശപ്പെടുന്ന ഫോണ്‍ റെക്കോഡുകളും അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്.
അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന് ഗൗരവ് ശ്രീവാസ്തവ സ്വന്തം വെബ്സൈറ്റിലൂടെ പ്രതികരിച്ചു. പ്രതിരോധ ഇടപാടുകളുടെ പേര് പറഞ്ഞ് ഒരു ഭരണാധികാരിയെ വരെ പറ്റിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജന്റെ തട്ടിപ്പുകഥ ആഗോളതലത്തില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.





