
മലയാള സിനിമ മേഖലയിൽ തിളങ്ങി നില്ക്കുന്ന നടനും തിരക്കഥാകൃത്തുമാണ് റോണി ഡേവിഡ് രാജ്. ഒരു മെഡിക്കല്‍ ബിരുദധാരി കൂടിയായ റോണി വിനായക മിഷൻസ് മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് ബിരുദം നേടിയത്. കൊച്ചിയിലെ കിംസ് ആശുപത്രി ഉൾപ്പെടെയുള്ള പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിൽ ജനറൽ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിനിമയോടുള്ള പാഷന് കൊണ്ടാണ് കരിയര്‍ ഉപേക്ഷിച്ച് റോണി സിനിമയില്‍ സജീവമായത്.
‘കുരുക്ഷേത്ര’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റോണി ശ്രദ്ധിക്കപ്പെട്ടത് ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ്. ‘കണ്ണൂർ സ്ക്വാഡ്’ എന്ന മെഗാ ഹിറ്റ് ചിത്രത്തിന് സഹോദരൻ റോബി വർഗീസ് രാജിനൊപ്പം തിരക്കഥയൊരുക്കി മികച്ചൊരു എഴുത്തുകാരൻ കൂടിയാണ് താനെന്ന് റോണി തെളിയിച്ചിട്ടുണ്ട്. വിവിധ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ നിറഞ്ഞു നില്ക്കുന്ന ഒരു അഭിനേതാവ് കൂടിയാണ് റോണിയിപ്പോള്‍.
ഇപ്പോഴിതാ ‘അമ്മ’യിലെ കലുഷിത അന്തരീക്ഷത്തില്‍ ഉയര്‍ന്നു വന്ന വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഒരു വിവാദത്തെക്കുറിച്ച് തുറന്നു പറയുകയാണ് റോണി. നടനായ വിഷ്ണു ഉണ്ണിക്കൃഷ്ണന് തന്റെ മരുന്ന് കമ്പനി വഴി പരമാവധി ഡിസ്കൗണ്ട് നിരക്കില്‍ അമ്മയിലെ അംഗങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കാമെന്ന് സമ്മതിച്ചതിന്റെ പേരിലുണ്ടായ ചില പ്രശ്നങ്ങളെക്കുറിച്ച് നടി അന്‍സിബ ഹസന് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആ കാര്യങ്ങളെക്കുറിച്ചാണ് റോണി സംസാരിച്ചത്.
‘‘വിഷ്ണു ഉണ്ണികൃഷ്ണന്റെ കാര്യത്തിൽ ഏറ്റവും എനിക്ക് ഞെട്ടിപ്പോയ കാര്യം എന്ന് വെച്ചാൽ വിഷ്ണു ഉണ്ണികൃഷ്ണൻ ഇപ്പോഴും ഈ ബിസിനസിൽ പങ്കാളിയാണ് എന്നിട്ടും ഇത് വിവാദമായി എന്നുള്ളതാണ്. ഇപ്പോഴും അദ്ദേഹത്തെ മാറ്റിയിട്ടില്ല. വിഷ്ണുവിന്റെ ബിസിനസ് ശൃംഖല അല്ലെങ്കില്‍ ബിസിനസ് ഏരിയ കുറച്ചു എന്നതാണ് സത്യം. വിഷ്ണു പണ്ട് കോഴിക്കോട് നിന്ന് എല്ലാ ഓൾ ഓവർ കേരള മരുന്ന് സപ്ലൈ ചെയ്യുമായിരുന്നു. അതിനുപകരം നമ്മളത് മൂന്ന് ഡിസ്ട്രിബ്യൂഷൻ പോയിന്റ്സ് ആയിട്ട് തിരിച്ചു.
അങ്ങനെ തിരിക്കാനുള്ള കാരണമുണ്ട്. കോഴിക്കോട് നിന്ന് ഒരു മരുന്ന് സപ്ലൈ ചെയ്യുമ്പോഴുള്ള ഒരു ബുദ്ധിമുട്ടുകളുണ്ട്. ‘അമ്മ’യുടെ ഓഫീസിന്റെ ഇടതുഭാഗത്താണ് നമ്മുടെ മെമ്പറായ ശ്രീ ഓമന ഔസേഫ് ആന്റി താമസിക്കുന്നത്. അമ്മയുടെ ഓഫീസിൽ നിന്ന് 500 മീറ്ററേ ഉള്ളൂ. ആ ആന്റിക്ക് ഒരു മരുന്ന് വരണമെങ്കിൽ കോഴിക്കോട് നിന്ന് കൊറിയർ അയയ്ക്കണോ? നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. അമ്മയുടെ ഓഫീസിന് 500 മീറ്റർ അപ്പുറത്ത് ‘സേവന’യുണ്ട്. അവിടുന്ന് വാങ്ങി കൊടുക്കാം. ഇനി അതല്ല എന്നുണ്ടെങ്കിൽ ഒരുപാട് മെഡിക്കൽ ഷോപ്പുകള്‍ അടുത്തു തന്നെയുണ്ട്. എറണാകുളത്ത് ഒരു കല്ലെടുത്ത് എറിഞ്ഞാല്‍ മെഡിക്കൽ ഷോപ്പിൽ വീഴും, അറിയാമല്ലോ?
ഇത്രയും മെഡിക്കൽ ഷോപ്പുകൾ ഉള്ളിടത്ത് മെഡിസിന് കോഴിക്കോട് നിന്ന് വരുത്തേണ്ട എന്നുള്ള ഒരു തീരുമാനം നമ്മളെടുത്തു. രണ്ട് കാരണമാണ് അതിനു പിന്നിലുള്ളത്. ഒന്ന്, ഒരു അംഗം മരുന്ന് ചോദിക്കുന്ന സമയത്ത്, ‘പ്രിസ്ക്രിപ്ഷൻ ഇന്ന് ഡോക്ടർ മാറ്റി, മോനെ മരുന്നുകൾ മാറ്റിയിട്ടുണ്ടെ’ന്ന് ചിലപ്പോള്‍ പറയും.
നമുക്ക് ഇവിടെ ഒരു ഫാർമസി ഉണ്ടെങ്കിൽ വേണ്ടുന്ന ആളുകൾക്ക് എത്തിച്ചേക്കണേ എന്ന് പറയാം. വെറും മൂന്ന് മണിക്കൂർ ആ മരുന്ന് വീട്ടിലെത്തും. അമ്മയിലെ അംഗങ്ങൾ എറണാകുളത്ത് മാത്രം 30 പേരുണ്ട്. ഓമന ഔസേഫ് ആന്റി, ജനാർദ്ദനൻ അങ്കിൾ, ബാബു നമ്പൂതിരി സാർ തുടങ്ങി 30 പേരുണ്ട്. അവരെല്ലാം വെണ്ണല, സിഡിഎം, നമ്മുടെ കലൂർ, ചെമ്പുമുക്ക് അങ്ങനെ പലയിടത്തായിട്ടാണ് താമസിക്കുന്നത്. കുറച്ചുപേര്‍ ആലുവയിലും, പറവൂരുമുണ്ട്. ഇവര്‍ക്ക് പെട്ടെന്ന് മരുന്ന് കിട്ടാനുള്ള സൗകര്യത്തിനാണ് മാറ്റിയത്.
രണ്ടാമത്തെ കാരണം, കോഴിക്കോട് നിന്ന് പ്രമേഹരോഗികളായ വ്യക്തികൾക്ക് നമ്മള് ഇൻസുലിൻ അയയ്ക്കുന്നുണ്ടായിരുന്നു. ഇൻസുലിന്റെ ഒരു കാര്യം എന്ന് വെച്ചാൽ ഒരു എട്ട് മുതൽ 10 മണിക്കൂർ കൂടുതൽ ഇതിന്റെ ഒരു കോൾഡ് ചെയിൻ മെയിന്റൈൻ ചെയ്യണം. എന്നാൽ മാത്രമേ ഇൻസുലിൻ മരുന്നുകൾ എഫക്റ്റീവ് ആയിട്ട് നിൽക്കുള്ളൂ. ഇത് അത്രയും ദൂരത്ത് നിന്ന് നിന്ന് അയക്കുന്ന സമയത്ത് കൊറിയർ കമ്പനികൾ തന്നെ അത് പ്രോപ്പർ ആയിട്ട് ചിലപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാറില്ല. ചിലപ്പോൾ കോഴിക്കോട് നിന്ന് അയച്ച് എറണാകുളത്ത് എത്തുന്നത് ചിലപ്പോള്‍ അടുത്ത ദിവസമായിരിക്കില്ല. അതിനടുത്ത ദിവസം രാവിലെയാണ് കിട്ടുന്നത്. അപ്പോഴേക്കും ഒരു 36 മണിക്കൂർ അല്ലെങ്കിൽ 48 മണിക്കൂർ ആയിക്കാണും. പലർക്കുമത് കിട്ടുമ്പോൾ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. ജനാർദ്ദനൻ സാർ, ശ്രീ പരശുറാം അലക്സാണ്ടർ, അതുപോലെതന്നെ ശ്രീ രാജാ സാഹിബ്, ഇവരൊക്കെ നമ്മുടെ അടുത്ത് സ്പെസിഫിക് ആയിട്ട് പറഞ്ഞു, നമുക്ക് കിട്ടുന്ന മരുന്ന് പലപ്പോഴും ഉപയോഗശൂന്യമാണ് എന്ന്. അതുകൊണ്ടാണ് നമ്മൾ എറണാകുളവും ട്രിവാൻഡ്രവും സെപ്പറേറ്റ് ആക്കിയത്....’ ഡോ. റോണി പറഞ്ഞു. റോണിയുടെ ഈ വെളിപ്പെടുത്തല്‍ പല വിഷ്ണു ഉണ്ണിക്കൃഷ്ണനുമായി ബന്ധപ്പെട്ടു നില്ക്കുന്ന വിവാദം അല്‍പ്പമൊന്ന് കെടുത്താന്‍ സാധ്യതയുണ്ട്.






