
കറാച്ചി: അഞ്ച് ജീവനക്കാരുമായി യു.എ.ഇയിൽ നിന്ന് പാകിസ്താനിലേക്ക് പുറപ്പെട്ട ബോയിംഗ് 737 വിമാനം കാണാതായി. എയർ ട്രാഫിക് കൺട്രോളുമായുള്ള (എടിസി) ബന്ധം നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതായി പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. കെ2 എയർവേയ്‌സിന്റെ 27 വർഷം പഴക്കമുള്ള ചരക്ക് വിമാനം കറാച്ചിക്ക് തെക്ക്-പടിഞ്ഞാറ് കടലിൽ തകർന്നുവീണതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
റഡാറിൽ നിന്ന് മറയുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വലിയ വ്യതിയാനങ്ങൾ ഉണ്ടാവുകയും, പിന്നീട് കുത്തനെ താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് പ്രാഥമിക ഡാറ്റ വ്യക്തമാക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് വരികയായിരുന്നു ഈ കാർഗോ വിമാനം. കാണാതായ വിമാനത്തിനായി വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് കടലിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായി പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
പാകിസ്താന്റെ റെസ്ക്യൂ കോർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് കടലിലെ തിരച്ചിൽ പുരോഗമിക്കുന്നത്. വിമാനവുമായി ബന്ധം നഷ്ടപ്പെട്ട അവസാന ലൊക്കേഷൻ കേന്ദ്രീകരിച്ച് പാകിസ്താൻ നേവി ഒരു യുദ്ധക്കപ്പൽ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ പാകിസ്താൻ വ്യോമസേനാ വിമാനങ്ങളും നാഷണൽ ഷിപ്പിംഗ് കോർപ്പറേഷന്റെ കപ്പലും തിരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്.






