
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം. എറണാകുളം സെഷൻസ് കോടതിയിലാണ് ടിനി ടോം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അൻസിബയുടെ പരാതിയിൽ കടവന്ത്ര പൊലീസാണ് ടിനി ടോമിനെതിരെ കേസെടുത്തത്. ജിഹാദി പരാമർശവുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോടതിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
താരസംഘടനയായ ‘അമ്മ’യിൽ ഉന്നയിച്ച പരാതികൾ ഗൗരവമായി പരിഗണിച്ചില്ലെന്നും, തന്നെ ജിഹാദിയെന്ന് വിളിക്കുകയും മതം മാറ്റാൻ ശ്രമം നടത്തിയെന്ന തരത്തിൽ പ്രചാരണം നടത്തുകയും ചെയ്തുവെന്നും അൻസിബ പരാതിയിൽ ആരോപിച്ചിരുന്നു. വംശീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ നേരിട്ടതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
അൻസിബ നൽകിയ പരാതിയിൽ നേരത്തെ കടവന്ത്ര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. ടിനി ടോം ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കേസ് എടുക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.
തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയും, എറണാകുളം അഡീഷണൽ സെഷൻസ് കോടതി എട്ടാം നമ്പർ കോടതി പരാതിയിൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. വർഗീയ പരാമർശവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു കോടതി നിർദേശം.
കോടതി ഉത്തരവിന് പിന്നാലെ സമൂഹമാധ്യമത്തിലൂടെ ‘സത്യമേവ ജയതേ’ എന്നായിരുന്നു അൻസിബയുടെ പ്രതികരണം.






