
മിയാമി: ഈജിപ്തും അര്‍ജന്റീനയും തമ്മില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരം ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളില്‍ ഒന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ അതിന് പിന്നാലെ ഉണ്ടായ വിവാദം അര്‍ജന്റീന ആരാധകരെ നിരാശപ്പെടുത്തിയത് കുറച്ചൊന്നുമല്ല. ലോകത്തുടനീളമുള്ള ആരാധകര്‍ ഇപ്പോള്‍ വിമര്‍ശകരുമായി തര്‍ക്കിക്കുന്ന കാഴ്ചകളാണ്.
മത്സരത്തിലെ റഫറിയിങ് തീരുമാനങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തിപ്പടരുകയാണ്. റഫറിയുടെ ചില തീരുമാനങ്ങളില്‍ ഈജിപ്ത് കടുത്ത അതൃപ്തി രേഖപ്പെടുത്തി, ഫിഫ അര്‍ജന്റീനയോട് പക്ഷപാതം കാണിക്കുന്നു എന്ന് ഈജിപ്ഷ്യന്‍ കോച്ച് ഹൊസാം ഹസ്സന്‍ ആരോപിച്ചു. അര്‍ജന്റീനയ്ക്കും മെസ്സിക്കും അനുകൂലമായാണ് ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
മത്സരത്തിലെ റഫറിയിംഗിന്റെ ഗുണനിലവാരത്തെ വിമര്‍ശിച്ച് നിരവധി ആരാധകരും വിദഗ്ധരും രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ടിക്കറ്റ് വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി മെസ്സിയെപ്പോലുള്ള ഒരു സൂപ്പര്‍ താരം ടൂര്‍ണമെന്റില്‍ തുടരാന്‍ ഫിഫ ആഗ്രഹിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രധാനമായും ആരോപിക്കുന്നത്, അതേസമയം ചില വിദഗ്ധര്‍ ഫിഫയുടെ മുന്‍കാല തീരുമാനങ്ങളിലെ ആശങ്കാജനകമായ ചില സമാനതകള്‍ ചൂണ്ടിക്കാണിക്കുന്നു.
ആഫ്രിക്കന്‍ ടീം ആദ്യ ഗോള്‍ നേടി അര്‍ജന്റീനയെ ഞെട്ടിച്ചു, രണ്ടാം പകുതിയില്‍ മൊസ്തഫ സിക്കോയിലൂടെ അവര്‍ ലീഡ് ഇരട്ടിയാക്കി. എന്നാല്‍, അതിനുമുമ്പ് 'ഗോള്‍ ഓഫ് ദി ടൂര്‍ണമെന്റ്' ആകാന്‍ സാധ്യതയുണ്ടായിരുന്ന ഒരു ഗോള്‍ വിഎആര്‍ ഇടപെടലിനെത്തുടര്‍ന്ന് റദ്ദാക്കപ്പെട്ടിരുന്നു. ഗോള്‍ നേടുന്നതിന് മുന്‍പുള്ള നീക്കത്തിനിടയില്‍ മര്‍വാന്‍ അത്തിയ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ കാലില്‍ ചവിട്ടിയതായി റീപ്ലേകളില്‍ വ്യക്തമായി. എന്നാല്‍ ഈ സംഭവം അര്‍ജന്റീനയുടെ ഗോള്‍പോസ്റ്റില്‍ നിന്ന് വളരെ അകലെയാണെന്നും അത് ഗോളിനെ ബാധിച്ചിട്ടില്ലെന്നുമാണ് ഈജിപ്തിന്റെ വാദം.
മത്സരത്തില്‍ വിവാദം അവിടെ തീരുന്നതായിരുന്നില്ല. മത്സരത്തില്‍ ഫ്രഞ്ച് റഫറി ഫ്രാന്‍സ്വ ലെറ്റെക്‌സിയറും അദ്ദേഹത്തിന്റെ സംഘവും വീണ്ടും സംശയനിഴലിലായി. മുഹമ്മദ് സലായെ ജൂലിയന്‍ അല്‍വാരസ് ഫൗള്‍ ചെയ്തപ്പോള്‍ ഈജിപ്തിന് പെനാല്‍റ്റി ലഭിക്കേണ്ടതായിരുന്നു എന്നാണ് ഈജിപ്തിന്റെ വാദം. എന്നാല്‍ ഈ പെനാല്‍റ്റി അനുവദിച്ചില്ല. ഒടുവില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ വൈകിയുള്ള വിന്നിങ് ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കുകയും ഈജിപ്ത് പുറത്താവുകയും ചെയ്തു.
അര്‍ജന്റീനയുടെ മത്സരത്തില്‍ റഫറിയിങ് തീരുമാനങ്ങള്‍ വിവാദമാകുന്നത് ഇതാദ്യമല്ല. അള്‍ജീരിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മെസ്സിയുടെ ബൂട്ട് അള്‍ജീരിയന്‍ ക്യാപ്റ്റന്‍ ഐസ മാണ്ടിയുടെ കണങ്കാലില്‍ തട്ടിയിരുന്നു. അത് ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്ന ഫൗള്‍ ആണെന്നാണ് പല വിദഗ്ധരും കരുതിയത്. എന്നാല്‍, അത്ഭുതമെന്നു പറയട്ടെ, മെസ്സിക്ക് മഞ്ഞ കാര്‍ഡ് പോലും ലഭിച്ചില്ല. ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കെതിരെ സമാനമായ ഫൗള്‍ ചെയ്തതിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്ട്രൈക്കര്‍ ഫോളാരിന്‍ ബലോഗന്‍ പുറത്താക്കപ്പെട്ടത് ഈ വിവാദത്തിന്റെ ആക്കം കൂട്ടി.
മഞ്ഞ കാര്‍ഡുകളുടെ അനുപാതം: 2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഇതുവരെ ഓരോ 19.7 ഫൗളുകള്‍ക്കും ഒരു മഞ്ഞ കാര്‍ഡ് വീതമാണ് ലഭിച്ചിട്ടുള്ളത്. ചെക്കിയ (37), ടുണീഷ്യ (27), നോര്‍വേ (24) എന്നീ മൂന്ന് ടീമുകള്‍ക്ക് മാത്രമാണ് ഇതിലും ഉയര്‍ന്ന യെല്ലോ കാര്‍ഡ്-ടു-ഫൗള്‍ അനുപാതമുള്ളത്. ഇതിനു വിപരീതമായി, ഇംഗ്ലണ്ടിന് ഓരോ 7.7 ഫൗളുകള്‍ക്കും ഒരു മഞ്ഞ കാര്‍ഡ് ലഭിക്കുന്നുണ്ട്.
ടൂര്‍ണമെന്റില്‍ അനുവദിച്ച പെനാല്‍റ്റികളുടെ കാര്യത്തിലും ഈ പ്രവണത തുടരുന്നു. അര്‍ജന്റീനയ്ക്ക് ഇതുവരെ 3 പെനാല്‍റ്റികള്‍ ലഭിച്ചിട്ടുണ്ട്, ഓസ്ട്രിയ, ഈജിപ്ത്, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ടീമുകള്‍ക്ക് രണ്ട് വീതം പെനാല്‍റ്റികളാണ് ലഭിച്ചത്. 2022-ല്‍ അര്‍ജന്റീനയ്ക്ക് റെക്കോര്‍ഡ് ബ്രേക്കിങ് 5 പെനാല്‍റ്റികള്‍ ലഭിച്ചിരുന്നു.
ആരാധകര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ഘടകം അര്‍ജന്റീനയ്ക്ക് ഇതുവരെ ലഭിച്ച താരതമ്യേന എളുപ്പമുള്ള മത്സരങ്ങളാണ്. ലയണല്‍ മെസ്സിയും സംഘവും ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ശേഷം നോക്കൗട്ട് ഘട്ടത്തില്‍ കേപ് വെര്‍ദെയെയും ഈജിപ്തിനെയും പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. മത്സരപ്പട്ടിക പേപ്പറില്‍ എളുപ്പമാണെന്ന് തോന്നിയേക്കാം. എന്നാല്‍ അര്‍ജന്റീനയ്ക്ക് ഈ രീതിയില്‍ മത്സരം ഉണ്ടാകാന്‍ കാരണം നറുക്കെടുപ്പും അര്‍ജന്റീന നേടിയ വിജയങ്ങളുമാണെന്നത് മറക്കാനാകില്ല.
ഇരുടീമുകളും ഗ്രൂപ്പില്‍ ഒന്നാമതെത്തി നോക്കൗട്ടില്‍ മുന്നേറിയിരുന്നെങ്കില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന പോര്‍ച്ചുഗലിനെ നേരിടേണ്ടി വരുമായിരുന്നു. എന്നാല്‍ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താവുകയും റൗണ്ട് ഓഫ് 16-ല്‍ സ്പെയിനോട് തോറ്റ് പുറത്താവുകയും ചെയ്തു. സമാനമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ക്ക് ലോക റാങ്കിംഗില്‍ 11-ാം സ്ഥാനത്തുള്ള കൊളംബിയയെ നേരിടേണ്ടി വരുമായിരുന്നു, എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അട്ടിമറി വിജയം നേടി.
ഇതിന് പുറമേ ഫ്രാന്‍സും മൊറോക്കോയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സര നിയന്ത്രണം പൂര്‍ണ്ണമായും ഒരു അര്‍ജന്റീനിയന്‍ റഫറി പാനലിനായിരിക്കും എന്നത് പലരുടെയും പുരികം ചുളിപ്പിച്ചിട്ടുണ്ട്. ഫാകുണ്ടോ ടെല്ലോ ആയിരിക്കും ഓണ്‍-ഫീല്‍ഡ് റഫറി, അദ്ദേഹത്തിന്റെ രണ്ട് അസിസ്റ്റന്റുമാരും ഫോര്‍ത്ത് ഒഫീഷ്യലും അര്‍ജന്റീനയില്‍ നിന്നുള്ളവരായിരിക്കും. ഇതും നിലവിലെ സാഹചര്യത്തില്‍ സംശയിക്കപ്പെടുന്നതാണ്്.





