
കെയ്റോ: ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ കടുത്ത സമ്മർദത്തിലാഴ്ത്തിയ പ്രകടനത്തിന് പിന്നാലെ ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഹൊസാം ഹസ്സന്റെയും (59) ടീം ഡയറക്ടർ ഇബ്രാഹിം ഹസ്സന്റെയും കരാർ ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ പുതുക്കി. പ്രാദേശിക മാധ്യമങ്ങൾ പ്രകാരം ഹൊസാം ഹസ്സന് 2030 വരെ ദീർഘകാല കരാറാണ് നൽകിയിരിക്കുന്നത്.
മുഹമ്മദ് സലാ നയിച്ച ഈജിപ്ത് ലോകകപ്പിൽ പ്രീ-ക്വാർട്ടർ വരെ മുന്നേറി ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. അർജന്റീനക്കെതിരായ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ ഒരുഘട്ടത്തിൽ 2-0ന് മുന്നിലെത്തിയ ഈജിപ്ത് വമ്പൻ അട്ടിമറിയുടെ വക്കിലെത്തി. എന്നാൽ അവസാന 13 മിനിറ്റിൽ മൂന്ന് ഗോൾ തിരിച്ചടിച്ച മെസിയും സംഘവും മത്സരം സ്വന്തമാക്കി. തോൽവിയിലായെങ്കിലും ലോക ചാമ്പ്യൻമാരെ വിറപ്പിച്ച പ്രകടനത്തിന് ഈജിപ്ത് വലിയ പ്രശംസ നേടി.
2024 ഫെബ്രുവരിയിലാണ് ഹൊസാം ഹസ്സൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനമേറ്റത്. 2025 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഈജിപ്തിനെ സെമി ഫൈനലിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ വർഷം ഫെബ്രുവരി മുതൽ ഔദ്യോഗിക ദേശീയ കരാർ ഇല്ലാതെയാണ് താൻ പ്രവർത്തിച്ചതെന്ന് ഹസ്സൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഹാനി അബോ റിദ പുതിയ കരാറിന് അനുമതി നൽകുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് മത്സരത്തിൽ ജയിച്ച ഈജിപ്ത്, ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനെ 3-1ന് തോൽപ്പിച്ച് ആദ്യ ലോകകപ്പ് വിജയവും സ്വന്തമാക്കി. തുടർന്ന് റൗണ്ട് ഓഫ് 32ൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് പ്രീ-ക്വാർട്ടറിലെത്തിയത്. ഹൊസാം ഹസ്സന്റെ നേതൃത്വത്തിൽ 2030 ലോകകപ്പിലേക്കാണ് ഇനി ഈജിപ്തിന്റെ ലക്ഷ്യം.






