
ദോഹ: ജനങ്ങളുടെ ജീവിതാന്തരീക്ഷവും സുരക്ഷിതത്വവും വിലയിരുത്തുന്ന ആഗോള ജീവിതനിലവാര സൂചികയിൽ ഖത്തറിന് വൻ കുതിപ്പ്. രാജ്യാന്തര ഡാറ്റാബേസായ 'നംബിയോ' (Numbeo) പുറത്തുവിട്ട 2026 മധ്യത്തിലെ കണക്കുകൾ പ്രകാരം ലോകത്തെ മികച്ച 15 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ പന്ത്രണ്ടാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ തവണത്തേക്കാൾ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഖത്തറിന്റെ ഈ മുന്നേറ്റം.
ഗൾഫ് മേഖലയിൽ തങ്ങളുടെ കരുത്തുറ്റ സാന്നിധ്യം ഉറപ്പിച്ചുനിർത്തിയ രാജ്യം, ജി.സി.സി. രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും നിലനിർത്തിയിട്ടുണ്ട്.
വ്യക്തികളുടെ ദൈനംദിന ജീവിതസാഹചര്യങ്ങളെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നംബിയോ സൂചിക തയ്യാറാക്കുന്നത്. ഖത്തറിന്റെ ആകെ പോയിന്റ് 182.7-ൽ നിന്നും 188.6 ആയി ഉയർന്നതായാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാടുകൾക്ക് ലഭിച്ച വലിയൊരു അംഗീകാരമാണിത്. മികച്ച പൊതുസേവനങ്ങൾ, നവീകരിച്ച പൊതുസൗകര്യങ്ങൾ, ശക്തമായ ആരോഗ്യസംരക്ഷണ സംവിധാനം എന്നിവയ്ക്കൊപ്പം സുരക്ഷിതമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കുന്നതുമാണ് വ്യക്തികൾക്കും ബിസിനസ് മേഖലയ്ക്കും ഖത്തറിനെ പ്രിയപ്പെട്ടതാക്കുന്നത്.
സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ മികച്ച ജീവിതസാഹചര്യവും വികസനസാധ്യതകളും ഉറപ്പുനൽകുന്ന സുരക്ഷിത ഇടമായി ഖത്തർ മാറിയിരിക്കുന്നു എന്ന് അടിവരയിടുന്നതാണ് പുതിയ രാജ്യാന്തര സൂചിക.
ഷഫീക്ക് അറയ്ക്കൽ





