
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർ ഇനി മാതാപിതാക്കളുടെ എസ്‌ഐആർ (Special Intensive Revision) വിവരങ്ങളും സമർപ്പിക്കേണ്ടതായി വരും. പുതിയ വോട്ടർമാർക്കും എസ്‌ഐആറിന് ശേഷം തയ്യാറാക്കിയ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്കും ഈ നിബന്ധന ബാധകമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം-6 പൂരിപ്പിക്കുമ്പോൾ മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഡിക്ലറേഷൻ നിർബന്ധമായും നൽകണം. ഈ പ്രഖ്യാപനം പൂർത്തിയാക്കാതെ അപേക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
പുതിയ സംവിധാനം വോട്ടർമാരെ കൃത്യമായി മാപ്പ് ചെയ്യാൻ സഹായിക്കുമെന്നും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കാൻ ഇത് ഉപകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ബിഹാറിൽ ഈ സംവിധാനം ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.
ഇരട്ട വോട്ടുകൾ, താമസം മാറിയവർ, വിദേശ പൗരന്മാർ എന്നിവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതും ഈ നടപടിയുടെ ലക്ഷ്യമാണെന്ന് കമ്മിഷൻ വ്യക്തമാക്കി. ചില വിഭാഗങ്ങളിലെ വോട്ടർമാരെ വ്യാപകമായി പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതായി ഉയർന്നുവന്ന ആരോപണങ്ങൾ കമ്മിഷൻ തള്ളി. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയവർക്കെല്ലാം അത് ചോദ്യം ചെയ്യാൻ ആവശ്യമായ അവസരം നൽകിയിട്ടുണ്ടെന്നും നടപടികളിൽ യാതൊരു പക്ഷപാതവും ഉണ്ടായിട്ടില്ലെന്നും കമ്മിഷൻ വിശദീകരിച്ചു.






