
ജയ്‌പൂർ: മഹാരാഷ്ട്രയിലെ സമൃദ്ധി മഹാമാർഗിൽ നടന്നത് സമാനതകളില്ലാത്ത ക്രൂരത. മൂന്ന് കൊച്ചു കുട്ടികൾ നോക്കി നിൽക്കെ, ഓടുന്ന കാറിൽ വച്ച് അച്ഛൻ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി! കൊല നടത്തിയ ശേഷം മണിക്കൂറുകളോളം കാറോടിച്ച മുപ്പത്തഞ്ചുകാരൻ പിന്നീട് പൊലീസിനു കീഴടങ്ങി.
ഉത്തർപ്രദേശ് സ്വദേശിയായ സൽമാൻ ഖാൻ എന്നയാളാണ് കൊലപാതകത്തിനു ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കൊല്ലപ്പെട്ടത് ഇയാളുടെ ഭാര്യ ഹസീൻ ബാനോ ആണ്.ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയ സൽമാൻ, കാറിനുള്ളിൽ വെച്ച് ഇരുമ്പ് വടികൊണ്ട് അടിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. ക്രൂരകൃത്യത്തിന് ശേഷം ഹസീന്റെ മൃതദേഹവുമായി ഇയാൾ മണിക്കൂറുകളോളം വണ്ടിയോടിച്ചു. ഒടുവിൽ വാശിം ജില്ലയിലെ കാരഞ്ച പോലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റം സമ്മതിച്ചു കീഴടങ്ങുകയായിരുന്നു.
മൂന്നിനും എട്ടിനും ഇടയിൽ പ്രായമുള്ള ഇവരുടെ മൂന്ന് മക്കളും കാറിലുണ്ടായിരുന്നു. അച്ഛൻ അമ്മയെ കൊല്ലുന്ന ഈ ദാരുണമായ സംഭവം കുട്ടികളുടെ കൺമുന്നിലാണ് നടന്നത്. സൽമാൻ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ പോലീസ് കാറിൽ നിന്ന് ഹസീന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. എക്സ്പ്രസ് വേയിൽ എവിടെ വെച്ചാണ് കൊലപാതകം നടന്നതെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.






