
മലയാളികളെ സംബന്ധിച്ചിടത്തോളം കുടിയേറ്റ
സമൂഹമാണ് നമ്മുടേത്. എവിടെയാണോ പച്ചപ്പുള്ളത് അങ്ങോട്ട് പോകും.
അവര്‍ അയക്കുന്ന പണം കേരളത്തിന്റെ സമ്പദ്‌വ്യവസ്‌ഥയെയും അടിസ്‌ഥാന സൗകര്യങ്ങളെയും ശക്‌തിപ്പെടുത്തിയെങ്കിലും,
കുട്ടികളില്ലാത്ത സ്‌കൂളുകളും ഒറ്റപ്പെട്ടുപോയ
വയോധികരുമുള്ള ശൂന്യമായ വീടുകളുമാണ് ഇന്ന് കേരളത്തിലുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മക്കള്‍ ദൈവത്തിന്റെ ദാനമാണെന്നും ദൈവം തരുന്ന ദാനം രണ്ടു കൈയും നീട്ടി സ്വീകരിക്കണമെന്നും ഈശ്വര വിശ്വാസമുള്ള എല്ലാ സമൂഹങ്ങളും അംഗീകരിച്ചിരുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയും കടല്‍തീരത്തെ മണല്‍ തരികള്‍ പോലെയും നിങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്ന പ്രാര്‍ത്ഥനകളാണ് കൈസ്‌തവരുടെ വിവാഹചടങ്ങില്‍ കേട്ടിരുന്നത്.
പിന്നീട് 'ജനസംഖ്യാ സ്‌ഫോടനത്തെ' ഭയന്ന് 'നാം രണ്ട്, നമുക്ക് രണ്ട്' എന്നും 'നാം ഒന്ന്, നമുക്ക് ഒന്ന്' എന്നും പ്രചരിപ്പിച്ചിരുന്ന ഭരണകൂടങ്ങള്‍ ഇന്ന് ജനസംഖ്യയിലെ കനത്ത ഇടിവ് കണ്ട് ആശങ്കപ്പെടുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞയാഴ്‌ച തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിന് 365 ദിവസത്തെ പ്രസവ അവധി പ്രഖ്യാപനം. ടി.വി.കെ. സര്‍ക്കാര്‍ വരുന്നതിന് മുമ്പ് ഇത് 12 ആഴ്‌ചയായിരുന്നു. രാജ്യത്ത് വയോജനങ്ങളുടെ എണ്ണം വന്‍തോതില്‍ കൂടുകയും ജനനനിരക്ക് കുത്തനെ താഴുകയും ചെയ്യുന്ന സാഹചര്യത്തില്‍, സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം നയപരമായ മാറ്റങ്ങള്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നു.
ഇന്ത്യയിലെ ശരാശരി പ്രത്യുല്‍പാദന നിരക്ക് ദേശീയ ശരാശരിയായ 2.1-ല്‍നിന്നും താഴേക്ക് പോയിക്കൊണ്ടിരിക്കുന്നു.
തമിഴ്‌നാട്ടില്‍ ഇത് 1.4 ആണെങ്കില്‍ കേരളത്തില്‍ നിലവില്‍ ഇത് 1.56 ആണ്. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ജനസംഖ്യ നിരക്ക് ക്രമാതീതമായി താഴുന്നത് വരുംതലമുറയിലെ യുവജനങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാക്കും.
ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ ഏകദേശം 10.5 ശതമാനം (14.9 കോടി) ആളുകള്‍ മുതിര്‍ന്ന പൗരന്മാരാണ്. വരും വര്‍ഷങ്ങളില്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്ന പൗരന്മാരില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകളാണ് ഉള്ളത്. 1000 പുരുഷന്മാര്‍ക്ക് 1065 സ്‌ത്രീകള്‍ എന്നതാണ് ഈ അനുപാതം. കേരളത്തിലെ ആകെ ജനസംഖ്യയുടെ 16 ശതമാനവും മുതിര്‍ന്ന പൗരന്മാരാണ്. മെച്ചപ്പെട്ട ചികിത്സാരീതികള്‍ മനുഷ്യന്റെ ശരാശരി ആയുസ്സ് 73-80 വയസ്സിലേക്ക് ഉയര്‍ത്തി.
ഇന്ത്യയിലെ ദേശീയ ശിശുമരണ നിരക്ക് (ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ) ആയിരത്തില്‍ ഇരുപത്തിയഞ്ച് ആണ്. ദേശീയ ശരാശരിയെ അപേക്ഷിച്ച് അഞ്ചിലൊന്ന് മാത്രമാണ് കേരളത്തിലെ ശിശുമരണനിരക്ക്. മികച്ച പ്രതിരോധ കുത്തിവയ്‌പുകളും പ്രസവാനന്തര പരിചരണവുമാണ് ശിശുമരണങ്ങള്‍ ഗണ്യമായി കുറച്ചത്.
ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുവായ വിരമിക്കല്‍ പ്രായം 60 വയസ്സാണെങ്കിലും ഡോക്‌ടര്‍മാര്‍, സയന്റിസ്‌റ്റുകള്‍, അധ്യാപകര്‍ തുടങ്ങിയ പ്രത്യേക മേഖലകളില്‍ ഇത് 62 മുതല്‍ 65 വയസ്സ് വരെ ഉയരാറുണ്ട്. കൂടാതെ സുപ്രീം കോടതി ജഡ്‌ജിമാര്‍ 65-ാം വയസ്സിലും ഹൈക്കോടതി ജഡ്‌ജിമാര്‍ 62-ാം വയസ്സിലുമാണ് വിരമിക്കുന്നത്. സംസ്‌ഥാനങ്ങളില്‍ വിരമിക്കല്‍ പ്രായം 56 മുതല്‍ 62 വയസ്സ് വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഗുജറാത്ത് പോലുള്ള സംസ്‌ഥാനങ്ങളില്‍ ഇത് 58 വയസ്സും കേരളത്തില്‍ 56 വയസ്സുമാകുമ്പോള്‍, തെലങ്കാനയില്‍ 61-ഉം ആന്ധ്രാപ്രദേശില്‍ 62-ഉം ആണ് വിരമിക്കല്‍ പ്രായം.
ശിശുമരണനിരക്ക് കുറഞ്ഞതും ആയുര്‍ദൈര്‍ഘ്യം കൂടിയതും നേട്ടമാണെങ്കിലും, ജോലി ചെയ്യുന്ന യുവാക്കളുടെ എണ്ണം കുറയുകയും പെന്‍ഷന്‍ കൈപ്പറ്റുന്ന വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്നത് സമ്പദ് വ്യവസ്‌ഥയെ തളര്‍ത്തും.
മലയാളികളെ സംബന്ധിച്ചിടത്തോളം കുടിയേറ്റ സമൂഹമാണ് നമ്മുടേത്. എവിടെയാണോ പച്ചപ്പുള്ളത് അങ്ങോട്ട് പോകും . അവര്‍ അയക്കുന്ന പണം കേരളത്തിന്റെ സമ്പദ്‌വ്യവസ്‌ഥയെയും അടിസ്‌ഥാന സൗകര്യങ്ങളെയും ശക്‌തിപ്പെടുത്തിയെങ്കിലും, കുട്ടികളില്ലാത്ത സ്‌കൂളുകളും, ഒറ്റപ്പെട്ടുപോയ വയോധികരുള്ള ശൂന്യമായ വീടുകളുമാണ് ഇന്ന് കേരളത്തിലുള്ളത്.തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ടുവച്ചതുപോലുള്ള മാതൃകാപരമായ നയങ്ങള്‍ മറ്റ് സംസ്‌ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രസവ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, വയോജനങ്ങള്‍ക്കായി കെയര്‍ഹോമുകളും ഡിജിറ്റല്‍ സുരക്ഷാ ശൃംഖലകളും ഒരുക്കുക, ചെറുപ്പക്കാരെ സ്വന്തം നാട്ടില്‍ നിലനിര്‍ത്താന്‍ തക്ക തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നിവയിലൂടെ മാത്രമേ ഭാവിയെ സുരക്ഷിതമാക്കാന്‍ സാധിക്കൂ.





Comments