
തൃശൂര്‍: പാമ്പാടി നെഹ്രു കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരം അന്വേഷണ സംഘത്തിന്. കോളേജിലെ ഇടിമുറിയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ അതേ ഗ്രൂപ്പ് ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. കണ്ടെത്തിയത് ജിഷ്ണുവിന്റേതിന് സമാനമായ ഒ പോസിറ്റീവ് രക്തമാണ് ഇതെന്നാണ് തെളിഞ്ഞിരിക്കുന്നത്.
കൂടുതല്‍ അന്വേഷണത്തിനായി മാതാപിതാക്കളുടെ രക്ത സാമ്പിളുകള്‍ എടുക്കുന്നതിനായി അന്വേഷണസംഘം ഇന്ന് നാദാപുരത്തെത്തും. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാണ് മാതാപിതാക്കളുടെ രക്തം എടുക്കുന്നത്. കേസില്‍ കോളേജിലെ പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്റെ മുറിയെയാണ് വിദ്യാര്‍ത്ഥികള്‍ ഇടിമുറി എന്ന് വിശേഷിപ്പിച്ചിരുന്നത്. പരിശോധന നടത്തിയ ഫോറന്‍സിക് വിഭാഗമാണ് ഇവിടെ നിന്നും രക്തക്കറ കണ്ടെത്തിയത്. ഇവിടെ വെച്ച് ജിഷ്ണു ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതായി ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണു മരിച്ച ബാത്ത്റൂമിലും രക്തക്കറ കണ്ടിരുന്നു. രക്തസാമ്പിളുകള്‍ തെളിഞ്ഞാല്‍ കൊലക്കുറ്റമടക്കം പ്രതികള്‍ക്ക് മേല്‍ ചുമത്തിയേക്കും. ജിഷ്ണുവിനെ കോളേജ് അധികൃതര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് നേരത്തേ മാതാപിതാക്കളും കുടുംബവും ആരോപിച്ചിരുന്നു.
വിദ്യാര്‍ത്ഥി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന, എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിനെ ഭീഷണിപ്പെടുത്തി ഒതുക്കാനാണ് ജനുവരി ആറിന് പരീക്ഷയില്‍ ക്രമക്കേടു നടത്തിയെന്നാരോപിച്ച് പിടികൂടിയത്. പിന്നീട് ചെയര്‍മാന്റെ ഓഫീസിലേക്ക് ജിഷ്ണുവിനെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് രണ്ടാം പ്രതി കെവി സഞ്ജിത്ത് ജിഷ്ണുവിനെ ഇടിമുറിയില്‍ തടഞ്ഞുവെച്ചു. മതിയായ തെളിവില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടും ഇതു കൂട്ടാക്കാതെ ജിഷ്ണുവിനെ മൂന്നു സെമസ്റ്റര്‍ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്തു.






