
ന്യൂഡല്‍ഹി: കോടതി ഇടപെടല്‍ മൂലം സമയത്ത് പണം മാറിയെടുക്കാന്‍ കഴിയാതെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തില്‍ കുടുങ്ങി യുവതിക്ക് നഷ്ടമായത് 83,000 രൂപ. മരണമടഞ്ഞ പിതാവ് ബാങ്ക് ലോക്കറില്‍ വെച്ചിരുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം അവസാനിക്കുന്നതിന് മുമ്പ് ഇവര്‍ക്ക് മാറിയെടുക്കാന്‍ കഴിയാതെ വരികയായിരുന്നു.
ഫരീദാബാദ് ദമ്പതികളായ സവിതയും ഭര്‍ത്താവുമാണ് പണം മാറിയെടുക്കാനുള്ള വിന്‍ഡോ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പിതാവിന്റെ എസ്റ്റേറ്റ് പങ്കിടുന്നതില്‍ അവകാശം ഉന്നയിച്ച് സഹോദരി നിധി ഗുപ്തയുമായി നടക്കുന്ന നിയമ തര്‍ക്കത്തെ തുടര്‍ന്ന് ലോക്കര്‍ തുറക്കാനുള്ള കോടതി അനുമതി മാര്‍ച്ച് 6 നാണ് സവിതയ്ക്ക് കിട്ടിയത്. ഹര്‍ജി പരിഗണിച്ച കോടതി കേസ് ഒറ്റപ്പെട്ട ഒന്നായി കരുതാനാകില്ലെന്നും അനേകര്‍ക്ക് സഹായകരമാകുമെന്നും വിലയിരുത്തിയിരുന്നു.
പണം മാറാനുള്ള സൗകര്യം വീണ്ടും പരിഗണിച്ചാല്‍ എല്ലാവര്ക്കും ഗുണകരമാകുന്ന രീതിയില്‍ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ കാര്യത്തിന് ഇനിയും അവസാരം നല്‍കാനാകില്ലെന്നാണ് ആര്‍ബിഐ പറഞ്ഞത്. ലോക്കറില്‍ പഴയ നോട്ടുകള്‍ ഇരിക്കുന്ന വിവരം തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നും ഗുപ്ത സഹോദരിമാര്‍ നേരത്തേ വ്യക്തമാക്കി.
സവിതയുടെ പിതാവ് മരണമടഞ്ഞ ശേഷമാണ് പ്രധാനമന്ത്രി പണ നിരോധനം പ്രഖ്യാപിച്ചത്. ഈ കാലാവധി ആകട്ടെ 2016 ഡിസംബര്‍ 30 വരെയാക്കി സര്‍ക്കാര്‍ നിജപ്പെടുത്തുകയും ചെയ്തു. മാര്‍ച്ച് 21 ന് കോടതിയുടെ ഉത്തരവുമായി സവിത ആര്‍ബിഐ ഓഫീസ് സന്ദര്‍ശിച്ചിരുന്നെങ്കിലും പഴയ നോട്ടുകള്‍ തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല.
ചില പ്രത്യേക സാഹചര്യത്തില്‍ പെട്ടവര്‍ ഒഴികെ ഒട്ടുമിക്ക വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ പഴയ നോട്ട് മാറ്റിയെടുത്തതിനാല്‍ ഇക്കാര്യം വീണ്ടും അനുവദിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ സുപ്രീംകോടതിക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു.






