
ചെന്നൈ: കലങ്ങിമറിഞ്ഞു കൊണ്ടിരിക്കുന്ന അണ്ണാഡിഎംകെ യില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വിവി ദിനകരന് എംഎല്‍എമാരുടെ യോഗം വിളിച്ചു കൂട്ടി. കഴിഞ്ഞദിവസം രാത്രി വൈകി ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെയും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയെയും പുറത്താക്കാന്‍ മന്ത്രിമാര്‍ക്ക് ആര് അധികാരം നല്‍കിയെന്ന് ദിനകരന് ചോദിച്ചു.
ദിനകരന് പക്ഷത്തെ യോഗത്തില്‍ എട്ട് എംഎല്‍എമാര്‍ പങ്കെടുത്തതായിട്ടാണ് വിവരം ഇന്ന് മൂന്ന് മണിക്ക് എംഎല്‍എ മാരുടേയും പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുടേയും യോഗം പാര്‍ട്ടി ആസ്ഥാനത്ത ദിനകരന് വിളിച്ചു. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയിലെ 20 മന്ത്രിമാര്‍ പങ്കെടുത്ത യോഗമാണ് ശശികലയെയും ടിടിവി ദിനകരനെയും പുറത്താക്കാന്‍ തീരുമാനം എടുത്തത്. ഭരണം അഡ്ഹോക്ക് കമ്മറ്റിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
ശശികലയുമായി നേരത്തേ തെറ്റിയ പനീര്‍ശെല്‍വം വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി ഭരണം മുന്നോട്ട് കൊണ്ടുപോകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പളനിസ്വാമി വിഭാഗവും പനീര്‍ശെല്‍വം ഗ്രൂപ്പും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന ഒരു ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടില്ല.
പനീര്‍ശെല്‍വം മുന്നോട്ട് വെച്ച നിബന്ധനകള്‍ അംഗീകരിച്ച് ആയിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനം. ഇതിന്റെ ആദ്യ പടിയായിട്ടാണ് ശശികലയെയും ദിനകരനെയും പാര്‍ട്ടി പുറത്താക്കി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിഭരണം കുടുംബവാഴ്ചയില്‍ നിന്നും മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രിമാരുടെയും എംപിമാരുടെയും എംഎല്‍എ മാരുടെയും അഭിപ്രായങ്ങളെ മാനിച്ചാണ് തീരുമാനമെന്നും ധനമന്ത്രി ഡി വിജയകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു.
ശശികല ജനറല്‍ സെക്രട്ടറി പദം ഒഴിയുക, ദിനകരന് പാര്‍ട്ടിയില്‍ ഉണ്ടാകരുത്, ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്നിവയാണ് ലയിക്കുന്ന കാര്യത്തില്‍ പനീര്‍ശെല്‍വം ക്യാമ്പിന്റെ ആവശ്യങ്ങള്‍.






