
എനിക്കുവേണ്ടിയല്ല, മലപ്പുറം ജില്ലയിലെ വെള്ളിലക്കാടെന്ന ഗ്രാമത്തിനുവേണ്ടിയാണ് ഞാന്‍ ജീവിച്ചത്. നിരക്ഷരരായ ഒരു സമൂഹത്തിന് അക്ഷരത്തിന്റെ വെളിച്ചമെത്തിച്ചതാണ് ഏറ്റവും സംതൃപ്തി തരുന്ന അനുഭവം. അതിന്റെ തുടര്‍ച്ചയായി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞു.
ജനവിദ്യാകേന്ദ്രങ്ങള്, ട്യൂഷന് സെന്ററുകള്‍, വികലാംഗ സ്കൂളുകള്‍, തയ്യല്‍-എംബ്രോയ്ഡറി യൂണിറ്റുകള്‍, മോറല്‍ സ്കൂള്‍, മൊബൈല്‍ ലൈബ്രറി, അയല്‍ക്കൂട്ടങ്ങള്‍ വഴി സ്ത്രീകള്‍ക്ക് സാമ്പത്തികഭദ്രതയുണ്ടാക്കാന് സോപ്പ്, പേസ്റ്റ് നിര്‍മ്മാണ യൂണിറ്റുകള്‍, റോഡുകള്‍... ഇങ്ങനെ നാടിനുവേണ്ടി ചോദിച്ചതെല്ലാം സര്‍ക്കാരുകള്‍ തന്നിട്ടുണ്ട്.
ലോകത്തിലേക്ക് തുറന്നിട്ട ഒരു ജാലകമായിരുന്നു എന്റെ മുറി. മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ ഈ വീട്ടിലെത്തുമായിരുന്നു. എന്നാല്‍ ഇതിലൊക്കെ അസൂയ പൂണ്ട ചിലരെങ്കിലുമുണ്ടെന്ന് മനസ്സിലായത് 2002 ലെ ആ സംഭവത്തോടെയാണ്.
ഞാനാദ്യമായി ഹജ്ജിന് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ്, അഭിമുഖം തയ്യാറാക്കാനായി ഒരു പത്രറിപ്പോര്ട്ടര് വന്നത്. ഹജ്ജ് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. ഹജ്ജ് ചെയ്ത ദിവസം കൊടുക്കാന്‍ വേണ്ടിയാണെന്ന് അയാള്‍ പറഞ്ഞപ്പോള്‍ സമ്മതിച്ചു.
ഞാന്‍ ബന്ധുക്കള്‍ക്കൊപ്പം സമാധാനത്തോടെ ഹജ്ജിന് പോയി. ഹജ്ജ് ചെയ്ത ദിവസം പത്രത്തില്‍ ഞാന്‍ മക്കയില്‍ നിന്ന് സംസാരിച്ചരീതിയില് അഭിമുഖം വന്നു. എന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എഴുതിയ കൂട്ടത്തില്‍, വെള്ളിലക്കാടിലെ മുഴുവന്‍ പേര്‍ക്കും അറിവുപകര്‍ന്നത് ഞാനാണെന്ന രീതിയില്‍ ഒരു വാചകം വന്നു.
''അറഫാസംഗമത്തിന് പോയ ഇവളെന്തിന് ഈ പെരുംനുണകള്‍ പറഞ്ഞ് പ്രചരിപ്പിച്ചു?''
എന്ന രീതിയില്‍ അസൂയാലുക്കളായ ചിലര്‍ അതിനെ വ്യാഖ്യാനിച്ചു.
അഭിമുഖത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളെടുത്ത് ഗ്രാമത്തിലെ ഓരോ വീട്ടിലുമെത്തിച്ചു.
''റാബിയ പറഞ്ഞതുകേട്ടോ, അവളാണത്രേ, ഇവിടത്തുകാരെ മുഴുവന്‍ അക്ഷരം പഠിപ്പിച്ചത്. ഇവിടത്തുകാര്‍ അധ്യാപകരും ഡോക്ടറുമൊക്കെയായത് അവള് പഠിപ്പിച്ചിട്ടാണോ? അറഫാദിനത്തില് ഈ വഷളത്തരം പറയാനാണോ അവള് മക്കയില്‍ പോയത്?''
എന്നിങ്ങനെയായി പ്രചാരണങ്ങള്‍. നാട്ടിലെ ഓരോ ഇലക്ട്രിക് പോസ്റ്റിലും എനിക്കെതിരേയുള്ള പോസ്റ്ററുകള്‍ വന്നു. ഒന്നോ രണ്ടോ പേര് പറഞ്ഞ പെരുംനുണ നാട്ടുകാരില്‍ ഭൂരിപക്ഷവും വിശ്വസിക്കുകയും ചെയ്തു. ഇതൊന്നും പക്ഷേ ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല.
ഹജ്ജ് കഴിഞ്ഞ് വീട്ടിലെത്തിയിട്ടും അയല്‍ക്കാര്‍ പോലും വീട്ടിലേക്ക് കയറാതെ വന്നപ്പോള്‍ ഞാന്‍ കാരണമന്വേഷിച്ചു. അപ്പോഴാണ് സംഭവം മനസ്സിലായത്. എനിക്കെതിരേ നാട്ടില്‍ ചൂട്ടുകത്തിച്ച് പ്രകടനം വരെ നടന്നത്രേ. വല്ലാത്ത സങ്കടം തോന്നി.
എനിക്കൊപ്പം ഹജ്ജിന് പോയ ബാപ്പയ്ക്ക് അസുഖം വന്നതും ആ സമയത്താണ്. അതോടെ ബാപ്പയെ ശുശ്രൂഷിക്കുന്നതിന്റെ ചുമതലയും എനിക്കായി. പിന്നീടുള്ള എട്ടുമാസക്കാലം ആരും എന്നെ അന്വേഷിച്ച് വീട്ടിലേക്ക് വന്നില്ല.






