
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില് നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊലപാതകത്തിന്റെയും കൂട്ടബലാത്സംഗത്തിന്റെയും കേസില്‍ ബീഫും വിഷയമാകുന്നു. കൊലപാതകവും ബലാത്സംഗവും കൊള്ളയും നടത്തും മുമ്പ് ഇരകളോട് അക്രമികള്‍ മുസ്ളീങ്ങളാണോ, ബീഫ് കഴിച്ചിട്ടുണ്ടോ എന്നെല്ലാം ചോദ്യം ചെയ്തിരുന്നതായി ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തില്‍ നിന്നും വലിച്ചിറക്കി ഇക്കാര്യം ചെയ്തതായി ഇരയുടെ ഒരു ബന്ധുവാണ് പറഞ്ഞത്.
യമുന എക്സ്പ്രസ്വേയില് വാഹനം വഴിയില്‍ തടഞ്ഞു നിര്‍ത്തി ഒരാളെ കൊലപ്പെടുത്തുകയും നാലു സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊള്ളയടിക്കുകയും ചെയ്ത സംഭവത്തില്‍ നാലു പേര് അറസ്റ്റിലായിട്ടുണ്ട്. വാഹനത്തില്‍ നിന്നും വലിച്ചിറക്കി ആദ്യം ചോദിച്ചത് മുസ്ളീങ്ങളാണോ എന്നായിരുന്നു. ഇതിന് അതേയെന്നും ബീഫ് കഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലയെന്നും മറുപടി നല്‍കിയതിന് പിന്നാലെ പ്രതികള്‍ ഇരകളുടെ ശരീരത്തില്‍ ബലമായി പിടിക്കുകയും നിങ്ങളെ ഒരു പാഠം പഠിപ്പിക്കാമെന്ന് പറയുകയും ചെയ്തു. സംഭവത്തില്‍ ഹസി, മുന്ന, വാഹീം, തിരിച്ചറിയപ്പെടാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയില്‍നിന്ന് 68 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ജെവാറില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവം. ചികിത്സയില്കഴിയുന്ന ബന്ധുവിനെ കാണാന്‍ ജെവാറില്നിന്നു ബുലന്ദ് ഷഹറിലേക്കു പുറപ്പെട്ട നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും രണ്ടു കുട്ടികളുമാണ് ആക്രമണത്തിനിരയായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ യമുന എക്സ്പ്രസ്വേയില്വച്ചാണ് അക്രമികള്‍ വെടിവച്ചത്. ടയറുകള്‍ പഞ്ചറായതിനെത്തുടര്‍ന്ന് വാഹനംനിര്ത്തിയതോടെ അക്രമികള്‍ ഇവരെ കൊള്ളയടിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച പുരുഷന്മാരിലൊരാളെ വെടിവച്ചു കൊല്ലുകയും ചെയ്തു.
ബീഫ് സംബന്ധിച്ച് അക്രമികള്‍ ചോദ്യം ചെയ്തത് പക്ഷേ പോലീസിന് നല്കിയ പരാതിയില്‍ സ്ത്രീകള്‍ പറഞ്ഞിരുന്നില്ല. അപ്പോഴത്തെ മാനസീകാവസ്ഥയില്‍ ഇത് പറയാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ഇവര്‍ പിന്നീട് മൊഴി നല്‍കിയത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ജെവാര്‍ ഡി.എസ്.പി. ദിലീപ് സിങ് പറഞ്ഞു. ബലാത്സംഗത്തിനിരയായ സ്ത്രീകളുടെ രഹസ്യമൊഴി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.






