
സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മയായി ചോരയില്‍ കുളിച്ച് നിസ്സംഗനായി കസേരയില്‍ ഇരിക്കുന്ന ഒമ്രാന് ഖദ്നീഷിന്റെ ചിത്രം ആരും മറന്നു കാണില്ല. മേലാകെ പൊടിമൂടി, ചോരയൊലിച്ച് കസേരയില്‍ ഇരിക്കുന്ന ആണ്‍കുട്ടിയുടെ ചിത്രം ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു.
'റപ്റ്റ്ലി' എന്ന റഷ്യന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് വീണ്ടും ഒമ്രാന് ദഖീനീഷ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ആ മുഖത്ത് ഇപ്പോള്‍ സന്തോഷം തെളിഞ്ഞിട്ടുണ്ട്. അലപ്പോ ആക്രമണം നടക്കവേ ഒമ്രാന് വയസ്സ് അഞ്ച്. ഒമ്രാന്റെ ദാരുണ ചിത്രം അന്ന് ഇന്റര്‍നെറ്റില്‍ വ്യാപകമായതോടെ താന്‍ അസ്വസ്ഥനായെന്ന് പിതാവ് മുഹമ്മദ് ദഖ്നീഷ് പറയുന്നു. 'അവനെ ആരും തിരിച്ചറിയാതിരിക്കാന്‍ ഞാന്‍ അവന്റെ പേരു മാറ്റി. അവന്റെ ഹെയര്‍കട്ട് മാറ്റി. അവനെ ആരും സിനിമയില്‍ എടുക്കാനോ ഏതെങ്കിലും തരത്തില്‍ തിരിചറിയാനോ പാടില്ല എന്നു കരുതിയാണ് അങ്ങനെ ചെയ്തത്' എന്നും ആ പിതാവ് പറയുന്നു.
സിറിയന്‍ ആര്‍മിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ അവര്‍ ആ ഫോട്ടോ ഉപയോഗിച്ചു. പല രാഷ്ര്ടീയ പാര്‍ട്ടികളും പണം വാഗ്ദാനം ചെയ്തു. താനത് നിരസിച്ചു. തീവ്രവാദികള്‍ സിറിയന്‍ ഭരണകൂടത്തിനെതിരെയുള്ള പ്രചരണത്തിന് ഒമ്രാന്റെ ചിത്രം ഉപയോഗിച്ചു , ഒമ്രാന്റെ പിതാവ് പറയുന്നു. പഴയ മുഖമേയല്ല ഒമ്രാന് ഇപ്പോഴുള്ളത്. മുടിയൊക്കെ മറ്റൊരു രീതിയില്‍ വെട്ടി.
സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതോടെ ദഖ്നീഷിന്റെ കുടുംബം കിഴക്കന്‍ ആലപ്പോയില്‍ താമസം തുടങ്ങി. ദഖ്നീഷിന്റെ കുടുംബം വിമതരുടെ കൂടെയാണ് എന്ന് ആരോപണം ശക്തമായിട്ടും അവര്‍ അവിടെത്തന്നെ തുടര്‍ന്നു. ഞാന്‍ സിറിയയില്‍ തന്നെ താമസിച്ചു, കാരണം സിറിയ എന്റെ രാജ്യമാണ്. ഞാന്‍ ഇവിടെയാണ് വളര്‍ന്നത്, എന്റെ കുട്ടികളും ഇവിടെത്തന്നെ വളരും. വിമതരാണ് സിറിയയെ തകര്‍ത്തത് എന്നും ജനങ്ങളെ അഭയാര്‍ത്ഥികളാക്കിയത് എന്നും ദഖ്നീഷ് പറയുന്നു. അന്നത്തെ മാരകമായ ഭീകരാക്രമണത്തില്‍ ദഖ്നീഷിന്റെ 10 വയസ്സുള്ള മറ്റൊരു മകന് അലി കൊല്ലപ്പെട്ടിരുന്നു. സന്നദ്ധ പ്രവര്‍ത്തകരായ വൈറ്റ് ഹെല്മെറ്റുകാരെത്തിയാണ് ഒമ്രാനെ വീടിന് പുറത്തെത്തിച്ചത്. അവരാണ് അവന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്റെ സമ്മതത്തോടെ ആയിരുന്നില്ല അത്. ഞാന്‍ അപ്പോഴും വീടിന്റെ ഒന്നാം നിലയിലായിരുന്നുവെന്നും പിതാവ് ദഖ്നീഷ് പറയുന്നു.






