
ഓവല്‍: ഇങ്ങിനെ തോല്ക്കാനായിരുന്നെങ്കില് സെമിഫൈനലില്‍ ബംഗ്ളാദേശ് ജയിച്ചാല്‍ മതിയായിരുന്നു. 50 ഓവര്‍ മത്സരത്തില്‍ 180 റണ്‍സിന് തോല്‍ക്കുക എന്നാല്‍ തോല്‍വി എന്നല്ല പറയേണ്ടത് ദുരന്തം എന്നാണ്. ഒമ്പതുപേരും ഒരു ഭൂമികുലുക്കം പോലെ തോന്നിക്കുന്ന വിധത്തില്‍ തകര്‍ന്നടിഞ്ഞാല്‍ ഇതല്ലാതെ പിന്നെന്താണ് പറയേണ്ടത്? ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യാ പാകിസ്താന് ഫൈനല്‍ കണ്ട ഒരു ഇന്ത്യന്‍ ആരാധകന്റെ മനസ്സിലെ നിരാശ ഇങ്ങിനെയൊക്കെ ആയിരിക്കാം.
വെറും രണ്ടാഴ്ച മുമ്പാണ് ഇതുപോലൊരു തെളിഞ്ഞ ഞായറാഴ്ച ഇന്ത്യ പാകിസ്താനെ 124 റണ്‍സിന് തകര്‍ത്ത് വിട്ടത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അതേ നാടകീയതയില്‍ ഏറ്റവും നിര്‍ണ്ണായക മത്സരത്തില്‍ തകര്‍ന്നടിയുകയും ചെയ്തു. ടൂര്‍ണമെന്റിന് മുമ്പ് ഒരാളും യാതൊരു സാധ്യതയും കല്‍പ്പിക്കാത്ത ടീമായിരുന്നു പാകിസ്താന്. എല്ലാ വിമര്‍ശകരും എഴുതിത്തള്ളിയ ടീമിന് ബുക്കികള്‍ പോലും യാതൊരു ചാന്‍സും കല്‍പ്പിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ പാകിസ്താന് പങ്കാളികള്‍ ആയതു തന്നെ എട്ടാം സ്ഥാനക്കാരാട്ടായിരുന്നു എന്ന് പറയുമ്പോള്‍ ചിത്രം വ്യക്തം.
എന്നാല്‍ ആദ്യറൗണ്ടില്‍ ഭാഗ്യത്തിന്റെ ചുവട് പിടിച്ച് കടന്നു കൂടിയ പാകിസ്താന് പിന്നീട് നടത്തിയത് സ്വപ്നസമാനമായ പോരാട്ടമായിരുന്നു. ഫൈനലില്‍ ഇന്ത്യയെ പാകിസ്താന് വീഴ്ത്തിയതിന് പിന്നാലെ കോടികള്‍ വിലമതിക്കുന്ന ഈ ചോദ്യം ആരാധകര്‍ക്ക് ഇപ്പോഴുമുണ്ട്. എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഇങ്ങനെ പറ്റി. ഒരു ടൂര്‍ണമെന്റ് അവസാനത്തില്‍ എത്തിയപ്പോള്‍ എങ്ങിനെയാണ് ഇന്ത്യ കളിക്കുന്ന യഥാര്‍ത്ഥ ഫോമിലേക്ക് പാകിസ്താനും പാകിസ്താന്റെ പോലെ മോശം ഫോമിലേക്ക് ഇന്ത്യയും വീണത്?
ഇന്ത്യയുടെ 180 റണ്‍സ് തോല്‍വി വിശകലനം ചെയ്താല്‍ ഇത്തരം ചില ഉത്തരങ്ങള്‍ കിട്ടും.
1. ടോസ് കിട്ടി തീരുമാനം എടുത്തതില്‍ വന്ന പിഴവ്
ആദ്യം ബൗള്‍ ചെയ്യാനെടുത്ത തീരുമാനം തന്നെ പിഴച്ചു. ബാറ്റ്സ്മാന്മാരെ കുത്തിനിറച്ച് കളിക്കാനെത്തിയ ഒരു ടീം തകര്‍ത്തടിച്ച് കൂറ്റന്‍ സ്കോര്‍ നേടി എതിരാളികളെ സമ്മര്ദ്ദപ്പെടുത്തുന്നതിന് പകരം കാര്യങ്ങളെല്ലാം തിരിച്ചായി. ഫൈനല്‍ പോലെ നിര്‍ണ്ണായകമായ ഒരു മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദം ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്ന്നപ്പോള് കൂറ്റനടികളുടെ മത്സരമായ ട്വന്റി20 യിലെ ഏറ്റവും വലിയ ലീഗുള്ള ഇന്ത്യയ്ക്ക് പാക് ബൗളിംഗിന് മുകളില്‍ ഒരു മേധാവിത്വവും ഉണ്ടാക്കാനായില്ല. ഫ്രഷ് വിക്കറ്റില്‍ പാകിസ്താന്റെ ന്യൂബോള്‍ അറ്റാക്കിന് മുന്നില്‍ ഫ്രണ്ട് ഫൂട്ടില്‍ ആക്രമണം നടത്തുന്ന വിരാട് കോഹ്ലി പോലും ഡിഫന്‍സീവായി മാറി എന്നത് കൗതുകകരമായി തോന്നി. ഇടവേളയ്ക്ക് മുമ്പും പിമ്പുമുള്ള പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതില്‍ ഇന്ത്യന്‍ നായകന് പിഴച്ചെന്ന് വ്യക്തം.
തോല്‍വി പ്രവചിക്കാന്‍ കഴിയുന്ന ആത്മവിശ്വാസമില്ലാത്ത മനോഭാവം
തീരെ ആത്മവിശ്വാസമില്ലാത്ത രീതിയില്‍ തോല്‍വി പ്രവചിക്കാന്‍ കഴിയുന്ന മനോഭാവത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത് തന്നെ. ഇന്ത്യയുടെ കളിയിലും കളിക്കാരിലും വിജയതൃഷ്ണയുടെ നിഴല്‍പോലും ഉണ്ടായിരുന്നില്ല. അതേസമയം നന്നായി തയ്യാറെടുത്ത് എണ്ണയിട്ട യന്ത്രം പോലെയായിരുന്നു പാകിസ്താന്റെ കളി. ഓപ്പണര്‍മാര്‍ നല്കിയ നല്ല അടിത്തറയില്‍ വിക്കറ്റുകള്‍ പോകാതെ ഓരോ പന്തിലും റണ്‍സ് എടുത്തും ഒന്നാന്തരം കളി കളിച്ചു. ഫലം ആദ്യപന്തു മുതല്‍ ഇന്ത്യ പിന്നോക്കം പോയി.
അവസരം മുതലാക്കുന്നതില്‍ പരാജയപ്പെട്ട ബൗളര്‍മാര്‍
നാലാമത്തെ ഓവറില്‍ ബുംമ്രയുടെ പന്തില്‍ തീരുമാനിക്കപ്പെട്ട ഫഖര്‍ സമാന്റെ വിധി പിന്നീട് കളി മൊത്തത്തില്‍ മാറ്റിമറിക്കുന്നതായി മാറി. ബുംമ്രയുടെ പന്ത് വിക്കറ്റില്‍ കൊണ്ടെങ്കിലും അത് നോ ബോളായി മാറിയതിനാല്‍ തിരിച്ചുവിളിക്കപ്പെട്ടു. അതിന് ശേഷം തിരിഞ്ഞുനോക്കാതെ തകര്‍ത്തടിച്ച സമാന് സെഞ്ച്വറി നേടുകയും ചെയ്തു.
ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റിന് പാക് ബാറ്റ്സ്മാന്മാരെ പരീക്ഷിക്കാന്‍ പോലും കഴിഞ്ഞില്ല എന്നാണ് മത്സരശേഷം വിരാട് കോഹ്ലി പ്രതികരിച്ചത്. ടോസ് നേടിയപ്പോള്‍ കോഹ്ലി ബൗളര്‍മാരില്‍ നിന്നും ഏറെ പ്രതീക്ഷിച്ചിരിക്കണം. അസ്ഹര്‍ അലിയും ഫഖര്‍ സമാനും ഇന്ത്യന്‍ ബൗളര്‍മാരില്‍ മേല്‍ക്കോയ്മ നേടിയപ്പോള്‍ സ്പിന്നര്‍ ആര് അശ്വിന് പത്ത് ഓവറില്‍ വഴങ്ങിയത് 70 റണ്‍സായിരുന്നു. പിന്നാലെ ബുംമ്രയും ഭുവനേശ്വര്‍ കുമാറും കൂടി അടി മേടിച്ചതോടെ ഇന്ത്യയുടെ വഴിയില്‍ നിന്നും കളി മാറിമാറി പൊയ്ക്കൊണ്ടിരുന്നു.
പാകിസ്താന്റെ അടങ്ങാത്ത വിജയതൃഷ്ണ
ഒരിക്കല്‍ പോലും ചുവടിടറാതെ എല്ലാം പ്ളാന്‍ ചെയ്തപോലെ തന്നെ നീങ്ങാന്‍ പാകിസ്താന് കഴിഞ്ഞു. ആത്മവിശ്വാസം ഉറച്ചത് അനുസരിച്ച് കളിയ്ക്കിടയില്‍ പാകിസ്താന് ബാറ്റിംഗ് വേഗത കൂട്ടുകയും ചെയ്തു. ഓവറുകള്‍ 26 നും 31 നും ഇടയില്‍ അവര്‍ പതിയെ ഗീയര്‍ മാറ്റി. ആദ്യം ജഡേജയ്ക്കാണ് കിട്ടിയത് 16 റണ്‍സ് തൊട്ടു പിന്നാലെ അശ്വിനിട്ട് 17 റണ്‍സും. പിന്നീട് തിരിഞ്ഞു നോക്കാതെ കുതിച്ച അവര്‍ പത്ത് ഓവറില്‍ 91 റണ്‍സ് നേടിയതോടെ കളി മൊത്തത്തില്‍ മാറ്റി മറിച്ചു.



