
പേരാമ്പ്ര: നികുതി സ്വീകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന കര്ഷകന് വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മൃതദേഹം അഴിച്ചുമാറ്റാനുള്ള പോലീസിന്റെ നീക്കത്തില്‍ സംഘര്‍ഷം. കളക്ടറോ തഹസീല്‍ദാരോ എത്താതെ മൃതദേഹം അഴിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ മനംനൊന്ത് ചെമ്പനോട സ്വദേശി കാവില്‍ പുരയിടത്തില്‍ ജോയി (തോമസ്) യെയാണ് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിന്റെ ഗ്രില്ലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു.
ഉദ്യോഗസ്ഥര്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്ക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് മരിച്ച ജോയിയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റും വില്ലേജ് മാനുമാണ് മരണത്തിനുത്തരവാദികളെന്നും നികുതിയടയ്ക്കാനുള്ള ജോയിയുടെ ആവശ്യം ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ട് നിരാകരിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. കൈക്കൂലി നല്‍കാത്തതില്‍ ഇവര്‍ക്ക് വൈരാഗ്യം ഉണ്ടായിരുന്നെന്നും അതായിരുന്നു നികുതി സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്നതിന് കാരണമെന്നും ഭാര്യ പറഞ്ഞു.
രണ്ടു ദിവസം മുമ്പും ഇതേ ആവശ്യം പറഞ്ഞ് ജോയി വില്ലേജ് ഓഫീസില്‍ എത്തിയിരുന്നു വില്ലേജ് ചെയ്തു കൊടുത്തില്ല. അതേസമയം ഇതേ സ്ഥലത്തിന് രണ്ടു വര്‍ഷം മുമ്പ് ഇതേ വില്ലേജ് ഓഫീസ് നികുതി സ്വീകരിച്ചതാണ് വീണ്ടും ആവശ്യം ഉന്നയിച്ചപ്പോഴാണ് ചെയ്യാതിരുന്നത്.
ഒരു വര്‍ഷം മുമ്പ് ജോയിയും ഭാര്യയും ചെമ്പനോട വില്ലേജ് ഓഫീസിനു മുമ്പില്‍ നിരാഹാരസമരം നടത്തിയിരുന്നു. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെട്ടതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയാറായി. പ്രശ്നം പൂര്‍ണമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ജോയിയും കുടുംബവും പിന്നീട് വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും വില്ലേജ് അധികൃതര്‍ പാടെ അവഗണിക്കുകയായിരുന്നു.
സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും റവന്യൂവകുപ്പ്മന്ത്രി ഇ ചന്ദ്രശേഖരന് വ്യക്തമാക്കി. മൂന്ന് പെണ്മക്കളുള്ള ജോയിയുടെ മക്കളില്‍ ഒരാളുടെ വിവാഹം അടുത്തു വരികയാണ്.






