
ചണ്ഡീഗഡ്: ബലാത്സംഗ കേസില്‍ വിധി കേള്‍ക്കുന്നതിനായി ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് ചണ്ഡീഗഡില്‍ എത്തി. ലക്ഷക്കണക്കിന് ആരാധകരാല്‍ നിറഞ്ഞ നഗരത്തില്‍ 53 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെയും 50,000 ഹരിയാനാ പോലീസുകാരെയുമാണ് സംരക്ഷണത്തിനായി വിന്യസിപ്പിച്ചത്.
കനത്ത സുരക്ഷയിലാണ് 260 കിലോമീറ്റര്‍ അകലെ സിര്‍സയില്‍ നിന്നും 50 കാരനായ ആള്‍ദൈവം രാവിലെ 9 മണിക്ക് യാത്ര പുറപ്പെട്ടിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയില്‍ അനേകം എസ്യുവികളുടെ അകമ്പടിയോടെയാണ് അദ്ദേഹം പഞ്ചകുലയില്‍ എത്തിയത്. ദേരാ തലവന്‍ സിര്‍സ വിടുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ റോഡിനിരുവശവും നിന്ന് ഭ്രാന്തമായി നിലവിളിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ വാഹനത്തിന് മുന്നിലേക്ക് യുവാക്കള്‍ കുതിരപ്പുറത്ത് എത്തിയെങ്കിലും എല്ലാവരേയും പോലീസ് ഒഴിപ്പിച്ചു.
കുതിരപ്പുറത്ത് അനേകം അംഗരക്ഷകരായിരുന്നു ദേരയ്ക്ക് പഞ്ചകുലയിലേക്ക് അകമ്പടി സേവിച്ചത്. അക്രമം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യം പരിഗണിച്ച് ആയിരക്കണക്കിന് ഉണ്ടായിരുന്ന ദേരാ വിശ്വാസികളെ പോലീസ് പഞ്ചകുലയില്‍ നിന്നും സിര്‍സയില്‍ നിന്നും നേരത്തേ തന്നെ ഒഴിപ്പിച്ചിരുന്നു. പഞ്ചകുലയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുകയും ചെയ്തു. വിധി പ്രസ്താവിക്കാനിരിക്കുന്ന കോടതി വളപ്പിലേക്കുള്ള റോഡില്‍ എല്ലാരേയും ഒഴിപ്പിച്ചു. ആരേയൂം ഈ പാതയിലേക്ക് അനുവദിച്ചില്ല.
നേരത്തേ ശക്തമായ കാവലായിരുന്നു എല്ലായിടത്തും ഏര്‍പ്പെടുത്തിയിരുന്നത്. ഹരിയാനയിലെ 74 ട്രെയിനുകളാണ് യാത്ര ഉപേക്ഷിച്ചത്. അനേകം ദേരാ വിശ്വാസികളെയാണ് ഹരിയാനാപോലീസും സൈന്യവും ചേര്‍ന്ന് തടഞ്ഞത്. അനുയായികളോട് വീട്ടിലേക്ക് തിരിച്ചുപോകാന്‍ സിംഗ് തന്നെ ആവശ്യപ്പെടുന്ന വീഡിയോയും പോലീസ് ഉപയോഗിച്ചിരുന്നു. സ്കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്കെല്ലാം അക്രമം ഭയന്ന് ഇന്ന് അവധി കൊടുത്തിരുന്നു.






