
ചണ്ഡിഗഡ്: ബലാത്സംഗകേസില്‍ 20 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചുവരുന്ന ദേരാ സച്ചാ സൗദാ മേധാവി റാം റഹിം സിംഗിന്റെ ദുരൂഹമടയുടെ ചുരുളഴിയുന്നു. കനത്ത സന്നാഹത്തില്‍ പോലീസും സൈന്യവും ആശ്രമത്തില്‍ ഇന്നലെ രാവിലെയാണ് പരിശോധന ആരംഭിച്ചത്.
ആശ്രമത്തിനുള്ളില്‍ നിന്ന് സ്ഫോടക വസ്തു നിര്‍മ്മാണ ശാല കണ്ടെത്തി. നിര്‍മ്മാണ ശാലയില്‍ നിന്ന് 85 പെട്ടി സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിന്നാലെ സ്ഫോടക വസ്തു നിര്‍മ്മാണ ഫാക്ടറി പൂട്ടി പോലീസ് സീല്‍ ചെയ്തു. പോലീസിനൊപ്പമുള്ള ഫൊറന്‍സിക് സംഘം സ്ഫോടക വസ്തുക്കള്‍ പരിശോധിച്ചു വരികയാണ്.
അതിനിടെ ആശ്രമത്തിനുള്ളില്‍ രണ്ട് രഹസ്യതുരങ്കങ്ങള്‍ പോലീസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഒരു തുരങ്കം റാം റഹിമിന്റെ സ്വകാര്യ വസതിയില്‍ നിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലില്‍ എത്തുന്നതാണ്. ഗുര്‍മീതിന്റെ അനുയായികളായ സന്യാസിനിമാര്‍ താമസിക്കുന്നതാണ് ഹോസ്റ്റല്‍ എന്നതും കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നു.
മറ്റൊരു തുരങ്കം ആശ്രമത്തിനുള്ളില്‍ നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്ററുകള്‍ക്കപ്പുറം റോഡിലേയ്ക്ക് തുറക്കുന്നതാണ്. ആവശ്യഘട്ടം വരുമ്പോള്‍ ഗുര്‍മീതിനും സംഘത്തിനും രക്ഷപ്പെടാനായിരുന്നു തുരങ്കം എന്നാണ് പ്രാഥമിക നിഗമനം. അത്യാഢംബരങ്ങളുടെ കലവറയാണ് ദേരായ്ക്കുള്ളില് ഓരോ മിനിറ്റിലും നിറയുന്നത്. സെവന് സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ എംഎസ്ജി റിസോര്‍ട്ടും ആശ്രമത്തില്‍ കണ്ടെത്തിയിരുന്നു. ഇന്റര്‍ നാഷണല്‍ സ്കൂള്‍, ഷോപ്പിങ് മാള്‍, ആശുപത്രി, സ്റ്റേഡിയം, സിനിമാ തിയറ്ററുകള്‍ എന്നിങ്ങനെ ഗുര്‍മീത് എന്ന ആള്‍ദൈവം പടുത്തുയര്‍ത്തിയത് ഒതു സാമ്രാജ്യം തന്നെയായിരുന്നു.
സാറ്റ്ലൈറ്റ് മാപ്പിന്റെ സഹായത്തോടെയാണ് പോലീസ് മുന്നോട്ട് നീങ്ങുന്നത്. ദേരയിലെ റെയ്ഡ് ഒരാഴ്ച നീളുമെന്നാണ് സൂചനകള്‍. 22 കൊല്ലന്മാരും-ഡോഗ്സ്ക്വാഡും പോലീസിനും സൈന്യത്തിനുമൊപ്പം ഉണ്ട്. ബലാത്സംഗകേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദേരാ സച്ചാ സൗധ ആശ്രമത്തിലെ പോലീസ് നടത്തുന്ന റെയ്ഡ് ഒരാഴ്ച നീളുമെന്നാണ്് റിപ്പോര്‍ട്ട്.
ഹൈക്കോടതി നിയമിച്ച റിട്ടയേര്‍ഡ് ജഡ്ജ് എ.കെ പവറിന്റെ നേതൃത്വത്തിലാണ് പോലീസ് പരിശോധന പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാത്രി തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ഇന്റലിജന്‍സും ചേര്‍ന്ന് റെയ്ഡിനായി വ്യക്തമായ പദ്ധതി ആസൂത്രണം ചെയ്തിരുന്നു.
ആശ്രമത്തിനുള്ളിലെ നിരവധി പൂട്ടുകള്‍ പൊളിക്കാനായി 22 കൊല്ലന്മാരും പരിശോധനാ സംഘത്തിനൊപ്പം ഉണ്ട്. ആശ്രമത്തിലെ ക്യാംപസിനുള്ളിലെ പരിശോധനയ്ക്കായി സാറ്റ്ലൈറ്റ് മാപ്പും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരുക്കിയിരുന്നു. 41 കമ്പനി അര്‍ധസൈനികരെ ആശ്രമത്തിനു ചുറ്റും വിന്യസിച്ചിരിക്കുകയാണ്. ഡോഗ് സ്വകാഡിന്റെ പിന്തുണയോടെയാണിത്.
പഞ്ചാബ്-ഹരിയാന പോലീസാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ആള്‍ദൈവത്തിന്റെ മടയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് സൂചന. പരിശോധനയെ തുടര്‍ന്ന് സിര്‍സയില്‍ നിരേധനാഞ്ജ പ്രഖ്യാപിച്ചു.
800 ഏക്കര്‍ സ്ഥലത്തായി നിലകൊള്ളുന്ന സിര്‍സയിലെ ആശുപത്രി, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന. അനുയായികളോട് സംയമനം പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുര്‍മീതിന്റെ രഹസ്യ ഗുഹയിലേയ്ക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധി വന്നതിനു പിന്നാലെ അനുയായികള്‍ നടത്തിയ കലാപത്തില്‍ 38 പേരാണ് മരിച്ചത്.