
ജീവിതത്തിന്റെ നല്ലൊരു പങ്കും അധ്വാനത്തിനുവേണ്ടി മാത്രം മാറ്റിവെച്ച്, ഒടുവിൽ വിശ്രമകാലത്ത് ജീവിച്ചു തുടങ്ങാം എന്ന് മോഹിക്കുന്ന ഭൂരിഭാഗം മനുഷ്യരുടെയും കണ്ണ് തുറപ്പിക്കുന്ന ഒരു ഹൃദയഭേദകമായ വാർത്തയാണിത്. 37 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം വിരമിച്ച്, ഭാര്യയോടൊപ്പം തന്റെ ജീവിതത്തിലെ ആദ്യത്തെ നീണ്ട യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞ 68-കാരനായ ഒരു രോഗിയുടെ കഥയാണ് ധിവ്യ ധ്യാന എന്ന ഡോക്ടർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.
"ഇന്നലെ ഹൃദയാഘാതം വന്ന് എന്റെ അടുത്ത് ഒരു 68-കാരനെ എത്തിച്ചിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അതല്ല, അദ്ദേഹത്തിന്റെ മരണശേഷം ആ ഭാര്യ എന്നോട് കരഞ്ഞുകൊണ്ട് പറഞ്ഞ കാര്യങ്ങളാണ്..." ഡോക്ടർ വീഡിയോയിൽ പറയുന്നു. തന്റെ 37 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ആ മനുഷ്യൻ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ഒരു യാത്ര പോലും പോകാതെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഭാര്യയ്ക്കും മൂന്ന് മക്കൾക്കും നല്ലൊരു ഭാവി ഉണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 'ഇപ്പോൾ ഞാൻ കഠിനാധ്വാനം ചെയ്യാം, റിട്ടയർമെന്റിന് ശേഷം നമുക്ക് ജീവിതം ആസ്വദിക്കാം' എന്ന് അദ്ദേഹം എപ്പോഴും ഭാര്യയോട് പറയുമായിരുന്നു. രണ്ട് മാസം മുമ്പാണ് അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചത്. വരാനിരിക്കുന്ന ആഗസ്റ്റ് മാസത്തിൽ ലോകം ചുറ്റിക്കാണാനായി ഒരു മാസം നീളുന്ന ഒരു വലിയ യാത്രയ്ക്കുള്ള എല്ലാ ബുക്കിംഗുകളും ആ ദമ്പതികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ, ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് യാത്രയ്ക്ക് മാസങ്ങൾ ബാക്കിനിൽക്കെ മരണം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.
“ജീവിതം വളരെ ചെറുതാണ്, ഇപ്പോഴാണ് ജീവിക്കേണ്ടത്", ഈ കഥ പങ്കുവെച്ചുകൊണ്ട് നമ്മളിൽ ഭൂരിഭാഗം പേരും ഇതേ തെറ്റാണ് ആവർത്തിക്കുന്നതെന്ന് ഡോക്ടർ ധിവ്യ ഓർമ്മിപ്പിക്കുന്നു. ജോലിക്ക് എപ്പോഴും ഒന്നാം സ്ഥാനം നൽകി സ്വന്തം ആരോഗ്യവും സ്വാതന്ത്ര്യവും സന്തോഷങ്ങളും നമ്മൾ വരുംകാലത്തേക്ക് മാറ്റിവെക്കുന്നു. എന്നാൽ ഭാവിയിൽ ഇതെല്ലാം ആസ്വദിക്കാൻ നമ്മൾ ജീവനോടെ ഉണ്ടാകുമോ എന്ന് ആർക്കും ഉറപ്പില്ല. "ജീവിക്കാൻ വേണ്ടി 'കാത്തിരിക്കരുത്'. ഈ നിമിഷത്തിൽ തന്നെ ജീവിതം ആസ്വദിക്കൂ" എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടർ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രവാസികൾ ഉൾപ്പെടെ നിരവധി മലയാളികളാണ് തങ്ങളുടെ ജീവിതാനുഭവങ്ങൾ ഇതിനോട് ചേർത്തുവെച്ച് കമന്റുകൾ ചെയ്യുന്നത്. 'ഗൾഫിൽ വന്ന് 40 വർഷം പണിയെടുത്തു, നാട്ടിൽ പോയി സമാധാനമായി ജീവിക്കാം എന്ന് കരുതി വിമാനം കയറുന്നതിന് തൊട്ടുമുമ്പ് മരണപ്പെട്ട' പലരുടെയും ഓർമ്മകൾ വായനക്കാർ പങ്കുവെക്കുന്നുണ്ട്. നാളേക്ക് വേണ്ടി ജീവിക്കുമ്പോൾ ഇന്നത്തെ നിമിഷങ്ങൾ നഷ്ടപ്പെടുത്തരുതെന്ന വലിയൊരു സന്ദേശമാണ് ഈ സംഭവം നമുക്ക് നൽകുന്നത്.






