
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽ വീണ്ടും പിളർപ്പിന്റെ സൂചനകൾ ശക്തമാകുന്നു. പാർട്ടിയുടെ ഒമ്പത് ലോക്സഭാംഗങ്ങളിൽ ആറുപേർ വിമതപക്ഷത്താണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കുകയാണ്.
പാർട്ടി വിടുന്നവർ എംപി സ്ഥാനം രാജിവെച്ച ശേഷമേ പോകാവൂവെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് ആവശ്യപ്പെട്ടു. അതേസമയം, ഉദ്ധവ് താക്കറെ വിഭാഗം നാളെ പാർലമെന്ററി പാർട്ടി യോഗം വിളിച്ചിരിക്കുകയാണ്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്റെ യോഗവും നാളെ ഡൽഹിയിൽ നടക്കും.
വിമത വിഭാഗത്തിന് ലോക്സഭയിൽ പ്രത്യേക ഗ്രൂപ്പായി അംഗീകാരം നൽകാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ഉദ്ധവ് വിഭാഗം കത്തയച്ചു. ഭരണഘടന പ്രകാരം രാഷ്ട്രീയ പാർട്ടിയിലെ ‘പിളർപ്പിന്’ ഇനി നിയമസാധുതയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പാർട്ടി മാറാൻ വിമതർക്ക് 15 കോടി രൂപയും ചാർട്ടേഡ് വിമാനവും ലഭിച്ചതായി സഞ്ജയ് റൗട്ട് ആരോപിച്ചു. ഇത്തരം നീക്കങ്ങൾ ജനങ്ങൾ ഇത്തവണ സഹിക്കില്ലെന്നും അതിനെതിരെ ശക്തമായ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.






