
കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും, നടനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി ഹാജരാകുമോ എന്ന കാര്യത്തില്‍ ആശയകുഴപ്പം നീളുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നാദിര്‍ഷ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്.
എന്നാല്‍ ഹാജരാകാനുള്ള നോട്ടീസ് അന്വേഷണസംഘം നാദിര്‍ഷയ്ക്ക് നല്കാന് തയാറായില്ല. ഇതേതുടര്‍ന്ന് നാദിര്‍ഷ ഇന്ന് ഹാജരാകില്ലെന്ന അഭ്യൂഹങ്ങള്‍ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കേണ്ടെന്ന നിയമോപദേശമാണ് നാദിര്‍ ഷായ്ക്ക് ലഭിച്ചിരിക്കുന്നത്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തിലാണിത്. കോടതി ഹര്‍ജി പരിഗണിക്കുന്നതിനാല്‍ പുതിയ നോട്ടീസ് നാദിര്‍ ഷായ്ക്ക് നല്‍കേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘവും. കോടതിയില്‍ നിന്നുള്ള തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
അന്വേഷണ സംഘത്തിനു മുന്നില്‍ സ്വമേധയാ ഹാജരാകാന്‍ നാദിര്‍ ഷാ രാവിലെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രാവിലെ നാദിര്‍ ഷാ എത്തുമെന്ന് പ്രതീക്ഷിച്ച് അന്വേഷണ ചുമതലതയുളള പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബില്‍ എത്തിയിരുന്നു. ആലുവ റൂറല്‍ എസ്.പി അടക്കമുള്ള സംഘവും സ്ഥലത്തെത്തിയെങ്കിലും പിന്നീട് മടങ്ങി.
കഴിഞ്ഞ ദിവസം ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാണിച്ച് അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയായിരുന്നു. ഇന്നലെ രാത്രി നാദിര്‍ ഷാ ഡിസ്ചാര്‍ജ് വാങ്ങിപോയിരുന്നു. പോലീസ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ദിലീപിനെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തതിനൊപ്പം നാദിര്‍ ഷായെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇരുമിച്ചിരുത്തിയും വെവ്വേറെയുമായിരുന്നു ചോദ്യം ചെയ്യല്‍. പിന്നീട് നിരവധി പേരില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഈ മൊഴികള്‍ പരിശോധിച്ചതില്‍ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ തന്നെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അറസ്റ്റു ചെയ്യാനാണെന്നും ദിലീപിനെതിരെ മൊഴി നല്കാന് സമ്മര്‍ദ്ദമുണ്ടെന്നും നാദിര്‍ ഷാ ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജി 13നാണ് പരിഗണിക്കുക.






