
കൊച്ചി: സോളാര്‍ വിവാദത്തിന്റെ ചൂടില്‍ അടിമുടി വെന്തുരുക്കുന്നതിനിടയിലും ആരോപണം ഉയര്‍ത്തിയ സരിതയുടെ കത്തും പലപ്പോഴും മാറ്റിമാറ്റി പറഞ്ഞിരുന്ന മൊഴികളും പിടിവള്ളിയാക്കി കോണ്‍ഗ്രസ് നേതാക്കള്‍. വിവാദം ദേശീയതലത്തില്‍ വരെ പാര്‍ട്ടിക്ക് നാണക്കേടായി മാറുമെന്ന് വിലയിരുത്തപ്പെടുമ്പോള്‍ ഗ്രൂപ്പ് വ്യത്യാസം മറന്നു ഒറ്റക്കെട്ടായി ആരോപണത്തെ എതിരിടാനുള്ള തന്ത്രം തിരയുകയാണ് അവര്‍.
സരിത കമ്മീഷന് നല്‍കിയിട്ടുള്ള പല കത്തുകളും പീഡനം നടത്തിയെന്ന ആരോപിക്കപ്പെട്ട ഉമ്മന്‍ചാണ്ടിക്കെതിരേ പലപ്പോഴായി ഉയര്‍ത്തിയ മൊഴിമാറ്റങ്ങളും ആയുധമാക്കിയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. സരിത നേരിട്ട് കമ്മീഷന് നല്കിയ 25 പേജുള്ള കത്താണ് യഥാര്‍ത്ഥ കത്തായി കമ്മീഷന് എടുത്തിരിക്കുന്നതെങ്കിലും ഇവര്‍ പലപ്പോഴായി പുറത്തുവിട്ട പല കത്തുകളും അതിലെ ആശയക്കുഴപ്പങ്ങളും ചൂണ്ടിക്കാട്ടി സംശയാസ്പദമായ ഒരു സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമം.
പോലീസ് കസ്റ്റഡിയില്‍ വെച്ച് എഴുതിയ കത്ത് എത്ര പേജ് ഉണ്ടായിരുന്നതായി സരിതയ്ക്ക് പോലും നിശ്ചയമില്ലാത്ത സ്ഥിതിയിലേക്കാണ് കത്ത് എത്തിയിട്ടുള്ളത്. നേരത്തേ 30 പേജുള്ള കത്തെന്നായിരുന്നു സരിത പറഞ്ഞിരുന്നത്. എന്നാല്‍ നല്കിയതാകട്ടെ 25 പേജുള്ള കത്തും. ഇതിന് മുമ്പ് സരിതയുടെ നാലു പേജുള്ള കത്തും കമ്മീഷന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ജയിലില്‍ വെച്ച് ചില സ്വാധീനങ്ങള്‍ക്ക് വഴങ്ങി ചുരുക്കിയെഴുതിയതാണ് ഈ കത്തെന്ന് പറയുകയും ചെയ്തിരുന്നു. ഇതിനൊപ്പം കത്തിലെ ഉള്ളടക്കങ്ങളിലും സരിതയും കത്ത് കണ്ടെന്ന് അവകാശപ്പെടുന്നവരും തമ്മിലുള്ള ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു.
അതുപോലെ തന്നെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങളും. അബ്ദുള്ളക്കുട്ടി മസ്ക്കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നാരോപിച്ച് 2014 മാര്‍ച്ചില്‍ രംഗത്ത് വന്ന സരിത. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴി നല്കി. അന്ന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി തനിക്ക് പിതാവിനെ പോലെയാണെന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്. ഇത്രയും പ്രായമുള്ള ഒരാളെ ചേര്‍ത്തു ആരോപണം ഉന്നയിക്കുന്നത് ഏറെ വിഷമം ഉണ്ടാക്കുന്നുണ്ടെന്നായിരുന്നു.
പിന്നീട് സരിതയും ഉമ്മന്‍ചാണ്ടിയും ഒരുമിച്ചുളള സിഡിയുണ്ടെന്ന് ബിജു രാധാകൃഷ്ണന് ആരോപണം ഉന്നയിക്കുകയും കോയമ്പത്തൂര്‍ യാത്ര നടത്തുകയും ചെയ്തപ്പോഴും സരിത നിലപാട് മാറ്റിയില്ല. അങ്ങിനെയൊരു സിഡി ഇല്ലെന്നും തെറ്റായ ആരോപണമാണെന്നും സരിത ഉറച്ചു നിന്നു. അതിനൊപ്പം സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ ആരോപണം ഉന്നയിക്കാന്‍ 10 കോടിയും വീടും വാഗ്ദാനമുണ്ടായെന്നു സരിത നടത്തിയ വെളിപ്പെടുത്തലുകളും വാര്‍ത്തയായിരുന്നു. 33 കേസുകളില്‍ പ്രതിയായ സരിതയ്ക്ക് എന്തു വിശ്വാസ്യതയാണുള്ളതെന്ന കേരളാ ഹൈക്കോടതിയുടെ പരാമര്‍ശവും പ്രതിപക്ഷം ആയുധമാക്കുകയാണ്.






