
പാലാ : അനുമോള്‍ ഓടുമ്പോഴെല്ലാം അമ്മ സ്കൂളിലെ കഞ്ഞിപ്പുരയിലെ അടുപ്പിന്റെ ചൂടിലായിരുന്നു. പാലായിലെ ആവേശച്ചൂടില്‍ ദേശീയ റെക്കോഡിനെ അനു ഇന്നലെ പഴങ്കഥയാക്കുമ്പോഴും മാറ്റമില്ല, അമ്മ ഷൈനി പാറത്തോട്ട് സകൂളിലെ കഞ്ഞിപ്പുരയില്‍ തീയോടു മല്ലിടുകയായിരുന്നു.
അനുവിന്റെ ഓട്ടം കാണണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല, പക്ഷേ ലോകം കാണേണ്ട ആ കാഴ്ചയ്ക്ക് ഒരുക്കിവെക്കേണ്ട കരുതല്‍ കുറഞ്ഞുപോയാലോ എന്നുപേടിച്ചാണ്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോഡ് മറികടന്ന അനുവിന്റെ ഓട്ടത്തിന്റെ തുടക്കവും ആ കഞ്ഞിപ്പുരയിലേയ്ക്കുളള ഓട്ടമായിരുന്നെന്നു പറഞ്ഞാലും കൂടിപ്പോവില്ല. ഇടുക്കി പാറത്തോട് സെന്റ് ജോര്‍ജ് സ്കൂളിലെ കുട്ടികള്‍ക്ക് കഞ്ഞിവച്ചുകൊടുത്താണ് അനുവിനെ അമ്മ വളര്‍ത്തിയത്.
അമ്മ വച്ച കഞ്ഞിയുടെ കരുത്തില്‍ പാറത്തോട്ടിലെ പരുക്കന്‍ പാതകളില്‍ ഓടിക്കളിച്ച അനു പിന്നീട് എറണാകുളം മാര്‍ ബേസിലിന്റെ താരമായി. ദേശീയ, സംസ്ഥാന കായികമേളകളില്‍ മെഡലുകള്‍ നേടി. നാടിന് അഭിമാനമായി. ഇന്നലെ അനുമോള്‍ ചരിത്രം സൃഷ്ടിക്കുമ്പോഴും കുരുന്നുകള്‍ക്കു കഞ്ഞിയൊരുക്കി െഷെനി പാറത്തോട് സ്കൂളിലെ അടുക്കളയിലുണ്ടായിരുന്നു. പക്ഷേ ഇന്നലെ ആ കണ്ണുകള്‍ നിറഞ്ഞത് തീയുടെ ചൂടേറ്റല്ല, 'ജയിച്ചമ്മേ' എന്ന മകളുടെ ശബ്ദം കേട്ടായിരുന്നു.
ഭര്‍ത്താവ് ഉപേക്ഷിക്കുമ്പോള്‍ അനുമോള്‍ക്ക് ഒരു വയസ്. സഹോദരന് ബേസിലിന് അഞ്ചും. െഷെനിക്കു സ്കൂളില്‍ കഞ്ഞിയുണ്ടാക്കി കൊടുക്കുന്ന ജോലി കിട്ടി. കൂലി അന്‍പത് രൂപ. ബേസിലിനെ പഠിപ്പിക്കാനായത് പ്ലസ്ടുവരെ മാത്രം. എന്നാല്‍ അനുമോളെ പഠിപ്പിക്കാനായി ചേട്ടനും കൂലിപ്പണ്ണിയ്ക്കിറങ്ങി. കായികരംഗത്തു മികവു കാട്ടിയ അനു മാര്‍ ബേസിലിലെത്തി. മത്സരങ്ങള്‍ക്ക് പോകാന്‍ സ്കൂള്‍ അധികൃതര്‍ സഹായിക്കാനുണ്ടെങ്കിലും മത്സരിക്കാനുള്ള കരുതല്‍ ധനം ആ അടുപ്പിലെ തീയുടെ ചൂടിനു പിന്നിലെ കണ്ണീരായിരുന്നു.
ഈ മീറ്റോടെ അനു സ്കൂള്‍ കായികമേളയുടെ പടിയിറങ്ങും. എങ്കിലും അമ്മയുണ്ട് ഒപ്പം, മുന്നോട്ടുപോകാന്‍. കഴിഞ്ഞ ദേശീയമേളയില്‍ സുവര്‍ണനേട്ടം കൊയ്തതോടെ കൊട്ടും കുരവയുമായി ജനപ്രതിനിധികളുടെ ആഘോഷമായിരുന്നു പാറത്തോട്. പിന്നാലെ കുന്നിന്മുകളിലെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍നിന്നു രക്ഷിക്കാമെന്ന വാഗ്ദാനവും.
ഇതു വിശ്വസിച്ച കുടുംബം ഇവിടെനിന്ന് ഇറങ്ങി. പാറത്തോട് സകൂളിലെ അധ്യാപകര്‍ കണ്മുന്നില് ഓടിവളര്‍ന്ന കൊച്ചിന് കൂരയൊരുക്കാന്‍ ഒപ്പംനിന്നു. അവര്‍ ഈടുനിന്ന് നല്കിയ പണം ഉപയോഗിച്ച് 10 സെന്റ് സ്ഥലം വാങ്ങി. എന്നാല്‍ വീടുവക്കാന്‍ സഹായിക്കാമെന്നു പറഞ്ഞവരെ ആരെയും ആ വഴി കണ്ടില്ല. വഴിയാധാരമായ കുടുംബത്തിന് പള്ളി അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നു വീടു നിര്‍മിച്ചു നല്കാന് തയാറായി. പക്ഷേ അതും പൂര്‍ത്തിയായിട്ടില്ല.






