
തലശേരി: പത്തു വര്‍ഷം മുമ്പ് തലശേരിയില്‍ കൊലപാതകം നടന്ന സ്ഥലത്തിനടുത്ത് വെട്ടിമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ കൈപ്പത്തി കൊല്ലപ്പെട്ട ആളുടേതല്ലെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. മരിച്ചയാളുടേതല്ലെന്ന കണ്ടെത്തലിനപ്പുറം, ഈ കൈപ്പത്തി ആരുടേത് എന്ന ചോദ്യം പോലീസിനു പുതിയ തലവേദനയാകുന്നു.
എരഞ്ഞോളി കുടക്കളത്തെ സി.പി.എം. പ്രവര്ത്തകന് മൂന്നാംകണ്ടി വീട്ടില്‍ കെ.എം. സുധീര്‍കുമാര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കു തയാറെടുക്കുന്ന പ്രോസിക്യൂഷന് അഭിഭാഷകര്‍ കേസ് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടത്.
2007 നവംബറില്‍ കൊളശേരി കാവുംഭാഗം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനടുത്തുവച്ചാണ് സുധീറിനെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഒരു കൈപ്പത്തി വെട്ടിമാറ്റിയിരുന്നു. പിറ്റേന്നു തെരച്ചില്‍ നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമീപത്തുള്ള പുരയിടത്തില്‍നിന്ന് ഒരു കൈപ്പത്തി ലഭിച്ചു. സുധീര്‍ കേസുമായി ബന്ധപ്പെട്ട് ഇതു പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കുകയും ചെയ്തു.
സുധീര്‍ വധക്കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്. മൂന്നു സാക്ഷികളുടെ വിസ്താരവും കഴിഞ്ഞപ്പോഴാണ് അമ്പരപ്പിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടത്.
ബി.ജെ.പി-ആര്.എസ്.എസ്. പ്രവര്‍ത്തകരായ നിഥിന് മോഹന്‍, ടി. സാജു, ടി.എം. ഷിജില്‍, ജിതേഷ് കുമാര്‍, വിനീഷ് (കുഞ്ഞുകുട്ടന്), ദീപ്തേഷ്, ജിതിന് എന്നിവരാണു പ്രതികള്‍. സംഭവസമയം സുധീറിന്റെ കാറിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 58 സാക്ഷികളാണുള്ളത്.






