
ജയറാം, ദിലീപ്, ഹരിശ്രീ അശോകന്, കലാഭവന്‍ മണി. മിമിക്രിയില്‍ നിന്നും സിനിമയില്‍ എത്തി വെന്നിക്കൊടി പാറിച്ചവര്‍ ഏറെയുണ്ടായിട്ടും ഒരു ഘട്ടത്തില്‍ മലയാള സിനിമയിലെ മിന്നുന്ന യുവതാരമായി ഉയരുകയും പെട്ടെന്ന് തന്നെ അണയാനുമായിരുന്നു അനശ്വരനായ അബിയുടെ വിധി. സിനിമയില്‍ ഇടം കുറിക്കാനായില്ലെങ്കിലും മിമിക്രിയില്‍ വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള വേദികളിലൂടെ സ്വന്തമായി സിംഹാസനം പണിത അബി സ്റ്റേജ്ഷോകളിലൂടെയാണ് അതികായനായി വളര്‍ന്നത്.
മമ്മൂട്ടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയും അമിതാബ് ബച്ചനെയും അനുകരിച്ചു കൊണ്ടായിരുന്നു അബി മിമിക്രിയില്‍ തിളങ്ങുന്ന താരത്തിലേക്ക് വളര്‍ന്നത്. പെരുമ്പാവൂരിലെ കുട്ടിക്കാലത്ത് മൃഗങ്ങളുടെ ശബ്ദം അനുകരിച്ചു കൊണ്ട് തുടങ്ങിയ അബിയുടെ മിമിക്രി ശ്രദ്ധനേടിയത് കോതമംഗലം എംഎ കോളേജിന്റെ വേദികളിലായിരുന്നു. സാഗറെന്ന പേരില്‍ അദ്ദേഹം തട്ടിക്കൂട്ടിയ ട്രൂപ്പില്‍ പങ്കാളികളായിരുന്നു ഹരിശ്രീ അശോകനും ദിലീപുമെല്ലാം. എന്നാല്‍ കാര്യമായ ലാഭമുണ്ടായിരുന്നില്ലെന്ന് മാത്രം. എന്നാല്‍ മിമിക്രി കാസറ്റുകള്‍ വന്‍ വിജയമായി മാറിയ തൊണ്ണൂറുകളില്‍ ഓണത്തിനിടെ പുട്ടുകച്ചവടവും ദേ മാവേലി കൊമ്പത്തും ഉള്‍പ്പെടെ 300 ലധികം ക്യാസറ്റുകളാണ് പുറത്തിറക്കിയത്. അദ്ദേഹം അവതരിപ്പിച്ച ആമിനാത്താത്ത എന്ന കഥാപാത്രം ഇപ്പോഴും മിമിക്രി വേദികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. വേദികളിലൂടെയും കാസറ്റുകളിലൂടെയും അബി എന്ന പേര് ലോകമലയാളികള്ക്കിടയില് മുഴുവന്പ്രശസ്തമാകുമ്പോള് ഹബീബ് അഹമ്മദ് എന്ന യഥാര്‍ത്ഥ നാമം പോലും അധികം ആര്‍ക്കും അറിയുമായിരുന്നില്ല.
1991 ല്‍ മമ്മൂട്ടിക്കൊപ്പം നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. പിന്നീട് മഴവില്‍ കൂടാരം, കിരീടമില്ലാത്ത രാജാക്കന്മാര്, മിമിക്സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍ എന്നീ സിനിമകളിലെല്ലാം വേഷങ്ങള്‍ ചെയ്തു. 90 കളില്‍ ദിലീപിനൊപ്പം അനേകം സിനിമകളില്‍ പ്രത്യക്ഷപ്പെട്ട അബിയെ പിന്നീട് പതിയെ കാണാതാകുകയായിരുന്നു. ഒരു കാലത്ത മലയാള സിനിമയെ നിയന്ത്രിച്ച മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്കുള്ള യുവതാരങ്ങളുടെ കുത്തൊഴുക്കിനെ മുന്നില്‍ നിന്നും നയിച്ച അബിക്ക് പക്ഷേ ഒരു ഘട്ടം ഒഴിച്ചാല്‍ കാര്യമായ അവസരം താരത്തിന് കിട്ടിയില്ല. അതേസമയം ചുരുങ്ങിയതെങ്കിലും ചെയ്ത വേഷങ്ങള്‍ പ്രേക്ഷകര്‍ ഓര്ത്തിരിക്കുന്നതുമായി.
സിദ്ദിഖ് ഷമീര്‍ സംവിധാനം ചെയ്ത മഴവില്‍ കൂടാരം പോലെ റഹ്മാനും ആനിയും പ്രധാന വേഷം ചെയ്ത സിനിമയില്‍ റഹ്മാനൊപ്പം നില്ക്കുന്ന കഥാപാത്രമായിരുന്നു അബിയുടേത്. സൈന്യം പോലെയുള്ള ജോഷി സിനിമയില്‍ സിനിമയില്‍ മമ്മൂട്ടിയും മുകേഷും തമിഴ് സൂപ്പര്‍താരം വിക്രത്തിനും ദിലീപിനുമൊപ്പമായിരുന്നു. സൈനിക അക്കാദമിയിലെ യുവാക്കളുടെ തമാശകളും കുസൃതികളും നിറഞ്ഞ സിനിമയില്‍ ദിലീപുമായി ചേര്‍ന്നുള്ള താരത്തിന്റെ തമാശരംഗങ്ങള്‍ വന്‍ ഹിറ്റായിരുന്നു. ഇടയ്ക്ക് അനിയത്തി പ്രാവിലെയും രസികനിലെയും ചെറിയ വേഷങ്ങളിലൂടെ തിരിച്ചുവരാന്‍ താരം ശ്രമം നടത്തിയെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. എന്നാല്‍ സിനിമയുടെ ഈ അകല്‍ച്ച അദ്ദേഹം രാജ്യത്തിനകത്തും പുറത്തുമുള്ള വേദികളിലൂടെ പരിഹരിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ എന്നും ചിരിയും ചിന്തയുമായി നിറഞ്ഞു നിന്നു.
ആരുടെ മുന്നിലും തലകുനിക്കാത്ത പ്രകൃതം സൂക്ഷിച്ച അബിക്ക് സിനിമയില്‍ ഒപ്പം നടന്നു തുടങ്ങിയവര്‍ പലരും താരമായിട്ടും അര്‍ഹമായ പരിഗണന കിട്ടിയിരുന്നില്ല. ഒരിക്കലും മദ്യപിക്കില്ലെന്ന വാശിയും സിനിമയുമായി ബന്ധപ്പെട്ട അത്തരം സദസ്സുകളില്‍ പങ്കെടുക്കില്ലെന്ന നിലപാടുമായിരിക്കാം തനിക്ക് തിരിച്ചടിയായതെന്നാണ് അബി ഒരിക്കല്‍ പറഞ്ഞത്. പാരകള്‍ സാധാരണമായ സിനിമയില്‍ തനിക്കെതിരേ ഉയര്‍ന്ന പാരകളെ പ്രതിരോധിക്കാന്‍ ആരുമില്ലായിരുന്നെന്നും അബി പറഞ്ഞു. ഇടയ്ക്ക് രണ്ടാം വരവിനായി ലാല്‍ജോസ് ദിലീപിനെ നായകനാക്കി ചെയ്ത രസികനില്‍ അവസരം നല്‍കിയെങ്കിലും സിനിമ വിജയിക്കാതെ പോയത് തിരിച്ചടിയായെന്നും അബി പറഞ്ഞു.
ആറു മാസമായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം അമേരിക്കയിലെ സ്റ്റേജ് ഷോ കഴിഞ്ഞ് എത്തിയതിന് ശേഷം വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ 10.20 ഓടെയാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും 45 മിനിറ്റ് മുമ്പായി മരണം സംഭവിച്ചിരുന്നു. ഡംഗി ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ രക്തത്തില്‍ പ്ളാറ്റലെറ്റുകള് പെട്ടെന്ന് കുറഞ്ഞതാണ് മരണകാരണമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.






