
കൊച്ചി : ജിഷ കേസില്‍ പ്രതിഭാഗം വാദം നടക്കുന്നതിനിടെ ആദ്യമായി കോടതിയിലെത്തിയ അമ്മ രാജേശ്വരി കോടതി മുറിയ്ക്കുള്ളില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. 'എന്റെ മകളെ കൊന്നവനെയും വിടില്ല, അവനെ രക്ഷിക്കാന്‍ വന്നവനെയും വിടില്ല' എന്ന് ആക്രോശിച്ചു കൊണ്ട് പ്രതിഭാഗം അഭിഭാഷകന് അഡ്വ.ആളൂരിനെതിരെ ജിഷയുടെ മാതാവ് ഉറഞ്ഞു തുള്ളി. ഇംഗ്ലീഷിലുള്ള വാദത്തിനിടെ കടന്നു കൂടിയ ചില മലയാള പദങ്ങളില്‍ നിന്നും വിവരം മനസിലാക്കിയ രാജേശ്വരി ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുന്നേല്ക്കുകയും ആളൂരിനെ അസഭ്യം പറയുകയായിരുന്നു.
രാജേശ്വരിയുടെ വികാര പ്രകടനങ്ങള്‍ അതിരു വിട്ടതോടെ വാദം കേട്ടിരുന്ന ജില്ലാ ജഡ്ജി അവരെ താക്കീത് ചെയ്തു. ജിഷ ഭക്ഷണം കഴിച്ച് അധികം താമസിയാതെയാണ് കൊല്ലപ്പെട്ടതെന്നും പ്രോസിക്യൂഷന് സമര്‍പ്പിച്ചിട്ടുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയം ശരിയല്ലെന്നുമുള്ള ആളൂരിന്റെ പരാമര്‍ശമാണ് രാജേശ്വരിയെ ചൊടിപ്പിച്ചത്.
പ്രതിഭാഗം വാദം നടക്കുന്നതിനിടെ ആദ്യമായാണ് രാജേശ്വരി കോടതിയില്‍ എത്തുന്നത്. സംരക്ഷണ ചുമതലയുള്ള വനിതാ പോലീസുകാര്‍ക്കൊപ്പമാണ് രാജേശ്വരി വാദം കേള്‍ക്കാനെത്തിയത്. പ്രതി അമീറുള്‍ ഇസ്ലാമിനെ രക്ഷിച്ചെടുക്കാന്‍ അഡ്വ.ആളൂര്‍ അവസാന വാദം ആരംഭിച്ച ദിവസം രാജേശ്വരി മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് എന്നുപറഞ്ഞ് അകമ്പടി പോലീസുകാര്‍ക്കൊപ്പം വീട്ടില്‍ നിന്നും പുറപ്പെട്ടിരുന്നു. ഇക്കാര്യം മകള്‍ ദീപയാണ് സ്ഥിരീകരിച്ചത്. യാത്ര പോകുന്നതിനെ കുറിച്ച് അടുപ്പക്കാരോട് വാതോരാതെ സംസാരിച്ചിരുന്ന രാജേശ്വരി ദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും തന്റെ യാത്രയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
27-ാം തീയതി മുതല്‍ 30 വരെയാണ് പ്രതിഭാഗത്തിന്റെ അന്തിമ വാദം. അടച്ചിട്ട കോടതി മുറിയില്‍ ഇതുവരെ 74 ദിവസത്തെ വാദമാണ് നടന്നത്. അന്വേഷണ സംഘങ്ങള്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫൊറന്‍സിക്, ഡിഎന്‍എ വിദഗ്ധര്‍ ഉള്‍പ്പെടെ 100 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു. ഇതില്‍ 15 പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്. 290 രേഖകള്‍ ഹാജരാജ്ജി. 36 തൊണ്ടി മുതലുകളാണ് പ്രോസക്യൂഷന് കോടതിക്ക് കൈമാറിയത്.
അമിറുള്‍ കുറ്റക്കാരനെന്ന സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന് ഹാജരാക്കിയത്. എന്നാല്‍, അമീറുള്‍ ഇസ്ലാം ആര്‍ക്കുവേണ്ടിയാണ് ഇത്തരം ഹീനകൃത്യം ചെയ്തത് എന്ന ചോദ്യവും ആളൂര്‍ ഉയര്‍ത്തുന്നുണ്ട്.
2016 ഏപ്രില്‍ 28 നാണ് ഇരിങ്ങോള്‍ വട്ടോളിപ്പടി കുറ്റിക്കാട്ട് രാജേശ്വരിയുടെ മകള്‍ ജിഷ കൊല്ലപ്പെട്ടത്. ഇരിങ്ങോള്‍ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീടിനുള്ളില്‍ ജിഷയെ അസം സ്വദേശി അമിറുള്‍ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ക്രൂരമായ പീഡനത്തിന് ശേഷമായിരുന്നു കൊല. എന്നാല്‍, കാര്യമായ തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്നത് കേസിന്റെ മുന്നോട്ടുള്ള പോക്ക് മന്ദഗതിയില്‍ ആക്കുകയായിരുന്നു.






