
ലഖ്നൗ: സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരേ 37 വര്‍ഷം മുമ്പു സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കാതെ ജയില്‍വാസം തുടരുന്ന കൊലപ്പുള്ളിയെ ഉടന്‍ മോചിപ്പിക്കാന്‍ അലഹാബാദ് െഹെക്കോടതി ഉത്തരവിട്ടു. മാനസികരോഗാശുപത്രിയില്‍ കഴിഞ്ഞ 22 വര്‍ഷമടക്കം 26 വര്‍ഷം തടവുശിക്ഷ അനുഭവിച്ച നാഗേശ്വര്‍ സിങ്ങിനെ മോചിപ്പിക്കാനാണ് ഉത്തരവ്. അപ്പീല്‍ തീര്പ്പാക്കുന്നതിനോടു സഹകരിക്കാതിരുന്ന സര്‍ക്കാര്‍, പ്രതിഭാഗം അഭിഭാഷകരെ കോടതി നിശിതമായി വിമര്‍ശിച്ചു.
നാഗേശ്വര്‍ സിങ് കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ ശരിവച്ചും ശിക്ഷാകാലയളവ് 29 വര്‍ഷമായി കുറച്ചുമാണു ഡിവിഷന് ബെഞ്ച് വിധി പ്രഖ്യാപിച്ചത്. അഞ്ചു വയസുള്ള അനന്തരവനെ 1981 ഡിസംബര്‍ 19-നു കൊലപ്പെടുത്തിയെന്നതാണ് സിങ്ങിനെതിരായ കുറ്റം. 1982 ഓഗസ്റ്റ് 24-ന് സുല്‍ത്താന്‍പുര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സിങ്ങിന്റെ അപ്പീല്‍ പരിഗണിച്ച് സെപ്റ്റംബര്‍ മൂന്നിനു െഹെക്കോടതി ജാമ്യം അനുവദിച്ചെങ്കിലും 11 വര്‍ഷത്തിനുശേഷമാണ് ജാമ്യത്തുക കെട്ടിവയ്ക്കാന്‍ കഴിഞ്ഞത്. എന്നിട്ടും മോചനം സാധ്യമാകാതിരുന്നതിനു കാരണം രേഖകളില്‍നിന്നു വ്യക്തമല്ല. ഇതിനിടെ മാനസികരോഗം ബാധിച്ച ഇയാളെ ആശുപത്രിയിലാക്കുകയും ചെയ്തു.
പ്രത്യേക കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാതെ, 2007 മാര്‍ച്ച് ഒമ്പതിന് സിങ്ങിനെ ജാമ്യത്തില്‍വിട്ടു. െഹെക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിന്റെ വാദത്തിന് അഭിഭാഷകന് ഹാജരാകാതിരുന്നതോടെ ജാമ്യമില്ലാ വാറന്റായി. 2016 ഫെബ്രുവരി 15ന് വീണ്ടും അറസ്റ്റിലായ സിങ് പിന്നീടു പുറംലോകം കണ്ടിട്ടില്ല. ഇതിനിടെ വീണ്ടും മനോരോഗാശുപത്രിയിലായി. ആരോഗ്യനില വഷളായി തീര്‍ത്തും ഗുരുതരാവസ്ഥയിലായെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് െഹെക്കോടതി വീണ്ടും കേസില്‍ ഇടപെട്ട് മോചനത്തിന് ഉത്തരവിട്ടത്.






