
പാലക്കാട്: സംസ്ഥാനത്തെ പരമ്പരാഗത വ്യവസായ മേഖലയെ െകെവിട്ട് തൊഴിലാളി സംഘടനകള്‍ ഇതര സംസ്ഥാനക്കാരുടെ പിന്നാലെ. പരമ്പരാഗത മേഖലയില്‍നിന്നു തൊഴിലാളികള്‍ കൊഴിഞ്ഞുപോകുമ്പോള്‍ നഷ്ടമാകുന്ന സംഘടനാബലം ഇതര സംസ്ഥാനക്കാരെ അണിനിരത്തി പരിഹരിക്കാനാണു ശ്രമം. പരമ്പരാഗത മേഖലയ്ക്കു പിന്തുണ നല്‍കാതെ സര്‍ക്കാരുകളും ഇവര്‍ക്കായി വാരിക്കോരി ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയാണ്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യ പാര്‍പ്പിട സമുച്ചയം ''അപ്നാ ഘര്‍'' കഞ്ചിക്കോട്ടു പൂര്‍ത്തിയായി. ഇൗ മാതൃകയില്‍ മറ്റു ജില്ലകളിലും പാര്‍പ്പിട സമുച്ചയമൊരുക്കാന്‍ മന്ത്രി ടി.പി. രാമകൃഷ്ണന് നൂറു കോടി രൂപയുടെ കേന്ദ്രസഹായം തേടി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ''ആവാസ്'' ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് 50 കോടിയുടെ കേന്ദ്ര സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴില്‍വകുപ്പിലെ രജിസ്ട്രേഷന് മാനദണ്ഡമാക്കിയാണ് ഇതര സംസ്ഥാന തൊഴിലാളികളെ പദ്ധതികള്‍ക്കു പരിഗണിക്കുക.
നിര്‍മാണ മേഖലയില്‍ തുടങ്ങി വയലില്‍ ഞാറ് നടാന്‍ വരെ ഇറങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കൊടിക്കീഴിലാക്കാന്‍ യൂണിയനുകള്‍ മത്സരിക്കുന്നതിനിടെ കയര്‍, കശുവണ്ടി, കള്ളുചെത്ത് തുടങ്ങിയ പരമ്പരാഗത മേഖലകളില്‍നിന്നു തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പദ്ധതികളൊന്നും ആവിഷ്കരിക്കുന്നില്ലെന്ന് പരാതിയുണ്ട്. വെള്ളീച്ച രോഗവും കാറ്റുവീഴ്ചയും ജലക്ഷാമവുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കള്ള് ഉല്‍പ്പാദിപ്പിക്കുന്ന ചിറ്റൂരില്‍ തിരിച്ചടിയായത്. കള്ള് ഉല്‍പ്പാദനത്തിലുണ്ടായ കുറവുമൂലം പലരും ജോലി ഉപേക്ഷിച്ചു. നിലവിലെ സ്ഥിതിയില്‍ രണ്ടുവര്‍ഷത്തിനപ്പുറം ഇവിടെ കള്ളുചെത്ത് ഉണ്ടാകില്ലെന്ന് അഭിപ്രായമുയര്ന്നുതുടങ്ങി.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അറുപതോളം ചെത്തുതൊഴിലാളികള് തെങ്ങില്‍നിന്നു വീണ് മരിച്ചു. ഇവരുടെ ആശ്രിതരില്‍ പലര്‍ക്കും ആനുകൂല്യം ലഭിച്ചില്ലെന്നു പരാതിയുണ്ട്. മുന്‍ സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷിച്ചവരോട് ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെടാനായിരുന്നു മറുപടി. ക്ഷേമനിധിയില്‍ അംഗങ്ങളായവരെല്ലാം നിലവില്‍ ചെത്താനിറങ്ങുന്നില്ല. ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും അംഗത്വവുമില്ല. അസംഘടിതരായി നില്ക്കുന്ന ഇവരെ സഹായിക്കാന്‍ യൂണിയനുകളുമില്ല. തദ്ദേശ തൊഴിലാളികളെ അവഗണിക്കുമ്പോള്‍ മറുവശത്ത് ഇതര സംസ്ഥാനക്കാരെ വരവേല്‍ക്കാനാണ് സംഘടനാതല തീരുമാനം.






