
കോഴിക്കോട്: തിരുവനന്തപുരത്തെ ആശുപത്രികള്‍ മുരുകനെ ''കൊലപ്പെടുത്തിയപ്പോള്‍'' സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വീണ്വാക്കായി. സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വയനാട് സുല്‍ത്താന്‍ബത്തേരി ചീരാല്‍ ചെറുവിള പുത്തന്‍വീട്ടില്‍ അന്നമ്മ (56) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ മരണത്തോടു മല്ലിട്ടത് ഒന്നര മണിക്കൂര്‍. ചികിത്സ കിട്ടാതായതോടെ ബന്ധുക്കള്‍ ഇടപെട്ട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏറെ െവെകാതെ മരണത്തിനു കീഴടങ്ങി.
വീടിനടുത്തുള്ള കുടുക്കി എന്ന സ്ഥലത്തുവച്ച് വെള്ളിയാഴ്ച അഞ്ചരയ്ക്കാണ് അന്നമ്മയെ ബസ് ഇടിച്ചുവീഴ്ത്തിയത്. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു. ഒരു കണ്ണ് തകര്‍ന്നു. അബോധാവസ്ഥയില്‍, രക്തത്തില്‍ കുളിച്ചുകിടന്ന ഇവരെ നാട്ടുകാര്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധചികിത്സ ആവശ്യമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. പിന്നീടുള്ള യാത്രയ്ക്കിടെ രക്തം ഛര്‍ദിച്ചതോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അവശ്യപരിചരണം നല്കി.രാത്രി എട്ടരയോടെ മെഡിക്കല്‍ കോളജിലെത്തി അത്യാഹിത വിഭാഗത്തില്‍നിന്നു ടോക്കണ്‍ വാങ്ങിയെങ്കിലും പ്രഥമശുശ്രൂഷ പോലും കിട്ടിയില്ല. ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചെങ്കിലും ടോക്കണ്‍ പ്രകാരം വിളിക്കുമെന്നും ചികിത്സ നല്കുന്നതിനു മാനദണ്ഡമുണ്ടെന്നുമായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണമെന്നു ബന്ധുക്കള്‍ പറഞ്ഞു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് എക്സ്റേ എടുക്കാന്‍ കുറിപ്പ് നല്കി. എക്സ്റേ മുറിക്കു മുന്നിലാകട്ടെ 21 രോഗികളുടെ നീണ്ടനിര. അത്യാവശ്യമാണെന്ന അഭ്യര്‍ഥനകള്‍ വിലപ്പോയില്ല. മുക്കാല്‍ മണിക്കൂര്‍ കാത്തുനിന്നപ്പോഴേക്കും ആരോഗ്യനില കൂടുതല്‍ വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. അര്‍ധരാത്രിയോടെ മരണം സംഭവിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്കെതിരേ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.പരേതനായ അച്ചന്‍കുഞ്ഞാണ് അംഗന്‍വാടിയിലെ മുന്‍ അധ്യാപികയായ അന്നമ്മയുടെ ഭര്‍ത്താവ്. മക്കള്‍: സിബിന്, വിപിന്‍ (ഇരുവരും ചീരാലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍).






