
കുരുക്ഷേത്ര: ശനിയാഴ്ച വൈകുന്നേരം ഹരിയാനയിലെ ജിന്‍ഡ് ജില്ലയില്‍ നദിയുടെ കരയില്‍ കാണപ്പെട്ട മൃതദേഹവുമായി ബന്ധപ്പെട്ട് 15 കാരി നിര്‍ഭയ മോഡല്‍ ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുള്ളതായി പരിശോധനാ ഫലങ്ങള്‍. കൂട്ട ബലാത്സംഗത്തിന് പുറമേ പെണ്‍കുട്ടി അക്രമികളുടെ അനേകം ക്രൂരതകള്‍ക്കും ഇരയായി. ശ്വാസകോശം തകര്‍ന്നു, രഹസ്യഭാഗത്തിലൂടെ ഒരു വിദേശവസ്തു ഇടിച്ചു കയറ്റി ആന്തരീകാവയവങ്ങളില്‍ മുറിവേല്‍പ്പിച്ചു, നെഞ്ചും മുഖവും കടിച്ചു മുറിച്ചു ചിന്തിക്കാന്‍ പോലും കഴിയാത്ത തരം ആക്രമണങ്ങള്‍ക്ക് കൂടി ഇരയാകേണ്ടി വന്നു.
അസാധാരണമായ രീതിയിലുള്ള ക്രൂരതകളും കൂട്ട ബലാത്സംഗവും ആയിരുന്നു നടന്നത്. ഫോറന്‍സിക് വകുപ്പിന്റെ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. രഹസ്യഭാഗത്തൂടെ ഒരു വിദേശ വസ്തു കുത്തിക്കയറ്റിയത് ആന്തരീകാവയവങ്ങളില്‍ വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ശരീരംമുഴുവന്‍ 19 മുറിവുകള്‍ ഉണ്ടായിരുന്നു. കുടുതലും മുഖത്തും തലയിലും മാറിടങ്ങളിലും കയ്യിലുമായിരുന്നു. ശരീരഭാഗങ്ങളില്‍ പലയിടത്തും മാരകമായി കേടുപാടുകള്‍ പറ്റിയത്. ശ്വാസകോശം തകര്‍ന്നിരുന്നു, നെഞ്ചില്‍ ഒരാള്‍ കയറി ഇരുന്നതിന്റെ ഫലമായിരിക്കാമെന്നാണ് ഡോക്ടറുടെ വിലയിരുത്തല്‍.
മൃതദേഹത്തില്‍ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ലൈംഗികാവയവത്തിലൂടെ ഇടിച്ചുകയറ്റിയ ഒരു വിദേശവസ്തു ആന്തരീകാവയവങ്ങള്‍ വരെ തകര്‍ത്തെന്ന് ഫോറന്‍സിക് സയന്‍സ് വിഭാഗം പറയുന്നു. നടന്നത് ക്രൂരമായ ആക്രമണമാണെന്ന് സ്ഥിരീകരിക്കാനായി പോലീസിനോട് ക്രൈം റിപ്പോര്‍ട്ടും മൃതദേഹം കിടന്നിരുന്നതിന്റെ ഫോട്ടോഗ്രാഫുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
കുരുക്ഷേത്രയിലെ ഝന്‍സാ പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രാമത്തില്‍ ഒരു തയ്യല്‍ക്കടക്കാരന്റെ മകളാണ് ഇരയായ പെണ്‍കുട്ടി. പത്താംക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് ഇളയ രണ്ടു സഹോദരങ്ങളും ഉണ്ട്. മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഗ്രാമത്തില്‍ തന്നെയുള്ള ഒരു 20 കാരനെതിരേ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തേ പോലീസിന് പരാതി നല്‍കിയിരുന്നു. ഗ്രാമത്തില്‍ നിന്നും കാണാതായ ഈ 20 കാരനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം യുവാവിന് കൃത്യത്തില്‍ പങ്കുള്ളതിന്റെ തെളിവും കിട്ടിയിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബം പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം ഏറ്റുവാങ്ങാന്‍ കൂട്ടാക്കിയില്ല. കേസ് സിബിഐ യ്ക്ക് വിടണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും നിര്ഭയാഫണ്ടില് നിന്നും 50 ലക്ഷം രൂപ അനുവദിക്കണമെന്നും തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് വേണമെന്നുമെല്ലാം ഇവര്‍ ആവശ്യപ്പെട്ടു. ഹരിയാനമന്ത്രി കെകെ ബേദി സിബിഐ അന്വേഷണവും നഷ്ടപരിഹാരവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ഏറ്റെടുക്കാനും സംസ്ക്കരിക്കാനും തയ്യാറായത്.






