മുംബൈ: വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ആരോപണങ്ങളില്‍ മോഡിയും അമിത് ഷായും മറുപടി പറയണമെന്ന് ശിവസേന. ഹിന്ദുമത വിശ്വാസികള്‍ പോലും ഇന്ത്യയില്‍ ജീവിക്കുന്നത് പേടിച്ചു കൊണ്ടാണ് എന്നതിന്റെ തെളിവാണ് തൊഗാഡിയ സംഭവമെന്ന് ശിവസേന കുറ്റപ്പെടുത്തി. അതിനാല്‍ തൊഗാഡിയയുടെ പരാതിയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അദ്വാനി ഉള്‍പ്പെടെ നിരവധി നേതാക്കളെ നിശബ്ദരാക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും ശിവസേന മുഖപത്രമായ സാംമ്ന കുറ്റപ്പെടുത്തി.
പ്രവീണ്‍ തൊഗാഡിയയെ നിശബ്ദനാക്കുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല. പ്രധാനമന്ത്രി മോഡിക്കെതിരെ അടക്കം നിരവധി ആരോപണങ്ങള്‍ തൊഗാഡിയ ഉന്നയിച്ചിരുന്നു. ജുഡീഷ്യറിയിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നു കയറ്റത്തെ ജഡ്ജുമാര്‍ എതിര്‍ത്തപ്പോള്‍ അവര്‍ ദേഹദ്രോഹികളും കോണ്‍ഗ്രസിന്റെ ഏജന്റുമാരുമായി. ഭരണവും ഭീഷണിയും ഉപയോഗിച്ച് ശിവസേനയുടെ ശബ്ദത്തേയും ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് സാംമ്ന കുറ്റപ്പെടുത്തി.
തൊഗാഡിയയെ പോലൊരു നേതാവ് കരയുന്നത് കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഹൈന്ദവ നേതാക്കളായ വീര്‍ സവര്‍ക്കറിനോ താക്കറേയ്ക്കോ നിസഹായരായി കണ്ണീരൊഴുക്കേണ്ടി വന്നിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരെന്ന വ്യാജേന കൊലയാളികള്‍ തൊഗാഡിയയെ ലക്ഷ്യം വയ്ക്കുന്നു. ഹിന്ദുത്വം രാഷ്ട്രീയം കളിക്കുന്നതിനല്ല മറിച്ച് രാജ്യത്തോടുള്ള ഉത്തരവാദിത്തമാണ്. ഗറില്ലാ മുറകളിലൂടെയല്ല ഹിന്ദുത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതെന്നും ശിവസേന മുഖപത്രം ഓര്‍മ്മിപ്പിക്കുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനിലേയും ഗുജറാത്തിലേയും പോലീസ് തന്നെ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ശ്രമിക്കുന്നതായി തൊഗാഡിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തൊഗാഡിയയുടെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് തന്നെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചേക്കുമെന്ന് വെളിപ്പെടുത്തി തൊഗാഡിയ രംഗത്ത് വന്നത്.






