
കണ്ണൂര്‍/തൃശൂര്‍: ട്രെയിനില്‍ ഉറക്കമുണര്‍ന്നപ്പോള്‍ അമ്മയെ കാണാതെ നിലവിളിച്ച കുരുന്നുകളെ ആശ്വസിപ്പിച്ച സഹയാത്രികര്‍ ഒടുവില്‍ അമ്മയുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ വിങ്ങിപ്പൊട്ടി. കുട്ടികളെയും ചേര്‍ത്തുപിടിച്ചു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങുമ്പോള്‍ എല്ലാവരുടെയും മിഴികള്‍ ഈറനണിഞ്ഞിരുന്നു. അപ്പോഴും ഒന്നുമറിയാതെ രണ്ടു വയസുകാരി കരച്ചില് തുടര്‍ന്നു.
പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോക്ടര്‍ അനൂപ് മുരളീധരന്റെ ഭാര്യ ഡോക്ടര്‍ തുഷാര(38)യെയാണ് ട്രെയിനില്‍ നിന്നു കാണാതായതും പിന്നീടു മരിച്ചെന്ന് ബോധ്യമായതും. മലബാര്‍ എക്സ്പ്രസില്‍ കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ നിന്നു കണ്ണൂരിലെ വീട്ടിലേക്കുള്ള അമ്മയുടെയും മൂന്നുമക്കളുടെയും രാത്രിയാത്രയാണു ദുരന്തത്തില്‍ കലാശിച്ചത്.
ഭര്‍ത്താവ് അനുപ് മുരളീധരനാണ് ഇവരെ ചെങ്ങന്നൂരില്‍നിന്നു ട്രെയിന്‍ കയറ്റിവിട്ടത്. തുഷാരയും മക്കളായ കാളിദാസനും, െവെദേഹിയും, െവെഷ്ണയും ഇവരുടെ സഹായിയായ സ്ത്രീയും റിസര്‍വേഷന്‍ കോച്ചിലാണു കയറിയത്. ട്രെയിനില്‍ കയറിയതും തുഷാരയും മക്കളും ഉറങ്ങാന്‍കിടന്നു. പിറ്റേന്നു പുലര്‍ച്ചെ രണ്ടരയോടെ ഉറക്കമേഴുന്നറ്റ കുട്ടികളാണ് തുഷാരയെ കാണാനില്ലെന്ന് ആദ്യമറിഞ്ഞത്.
അമ്മയെ കാണാതായതോടെ മൂവരും കരഞ്ഞുനിലവിളിച്ചു. മറ്റു കോച്ചുകളിലും ശുചിമുറികളിലുംവരെ സഹയാത്രികര്‍ തെരഞ്ഞെങ്കിലും തുഷാരയെ കണ്ടെത്തിയില്ല. ഇതോടെ മൂത്ത കുട്ടികളായ കാളിദാസനും െവെദേഹിയും യാത്രക്കാര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. അവരടെ കരച്ചില് കണ്ട് രണ്ടര വയസുള്ള ഇളയക്കുട്ടി െവെഷ്ണയും ഒന്നുമറിയാതെ തേങ്ങി. യാത്രക്കാര്‍ കുട്ടികളുടെ െകെയില്നിന്നും കണ്ണൂരിലെ ബന്ധുവിന്റെ നമ്പര്‍ വാങ്ങി അവരെ വിളിച്ചു. ട്രെയിന്‍ കണ്ണൂരില്‍ എത്തിയതോടെ ബന്ധുക്കളെത്തി കുട്ടികളെ ഏറ്റുവാങ്ങി.
ഇതിനിടെ തൃശൂര്‍ പോട്ടോരില്‍ റെയില്‍വേ ട്രാക്കിനു സമീപത്ത് സ്ത്രീയുടെ മൃതദേഹം ലഭിച്ചതായി റെയില്‍വേ പോലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസും ബന്ധുക്കളുമെത്തി മൃതദേഹം തുഷാരയുടേതാണെന്ന് സ്ഥിരീകരിച്ചു. രാത്രി ശുചിമുറിയില്‍ പോയപ്പോള്‍ അബദ്ധത്തില്‍ ട്രെയിനില്‍നിന്നു വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണു തുഷാര. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് ഡോ. അനൂപ് മുരളീധരന്. കൂടല്‍ ശ്രീഭാരത് ആയുര്‍വേദ ഹോസ്പിറ്റല്‍ ഉടമയാണ്. കാളിദാസനും െവെദേഹിയും പത്തനാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥികളാണ്.






