ആകസ്മികതകള്‍ കൃത്യമായ അനുപാതത്തില്‍ കൊരുത്ത് കൂട്ടിമുട്ടിക്കുക എന്നതാണ് മലയാളത്തിലെ മിക്ക നോണ്‍ ലീനിയര്‍ നവ സിനിമകളുടേയും ശൈലി. ഛായാഗ്രഹകനായ ഷാംദത്ത് സൈനുദീന്‍ കന്നിച്ചിത്രമൊരുക്കിയപ്പോഴും നവ മലയാളസിനിമയില്‍ ഏറെ പരീക്ഷിച്ച ആ പരീക്ഷണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏറെപ്പേര്‍ പരീക്ഷിച്ചുപോയ ആ ശൈലിയെ പരീക്ഷണമെന്നല്ല, ആവര്ത്തണമെന്നാണു വിളിക്കേണ്ടത്, അതിനിടയില്‍ അങ്ങേയറ്റം മിസ്ഫിറ്റായൊരു താര കഥാപാത്രവും, അതാണ് സ്ട്രീറ്റ് ലൈറ്റ്സ്.
ആകസ്മികതകള്‍ക്കു പഞ്ഞമില്ലാത്ത ഒരു സാധാരണസ്ക്രിപ്ടാണ് ഫവാസ് മുഹമ്മദിന്റേത്. അതിനെ തെളിച്ചവും പൊലിമയുമുള്ള ദൃശ്യങ്ങളുടെ സഹായത്തോടെ ഷാംദത്ത് ഒരുക്കിയിട്ടുമുണ്ട്. അതുപക്ഷേ എന്തെങ്കിലും ഉന്മേഷമോ, ആഹ്ളാദമോ എന്തിനു കാര്യമായ വിനോദമോ നല്കുന്ന ഒരു സിനിമയാക്കാന്‍ സാധിച്ചിട്ടില്ല. മമ്മൂട്ടി എന്ന വലിയ താരത്തിന്റെ സാന്നിധ്യം ഫലത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണ് സ്ട്രീറ്റ് ലൈറ്റ്സിനു സൃഷ്ടിച്ചതെന്നും പറയാം. ഒറ്റദിവസം നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. അടുത്തകാലത്തിറങ്ങിയ നോണ്‍ ലീനിയര്‍ ആഖ്യാനമുള്ള മിക്കസിനിമകള്ക്കും ഇതേ സ്വഭാവമാണല്ലോ. പുലര്‍ച്ചെ ഒരു വിലയേറിയ വജ്രമാല മോഷണം പോകുന്നു. പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് (മമ്മൂട്ടി) കേസ് അനൗദ്യോഗികമായി അന്വേഷിക്കുന്നു. അതിനിടയില്‍ ആ കേസില്‍ അയാളുടെ വ്യക്തിപരമായ താല്പര്യം കൂട്ടുന്ന ഒരു കണ്ണിയുണ്ടാകുന്നു. ഇതിനു സമാന്തരമായി, ഒരു തമിഴ് ബാലന്റെ സ്കുള്ജീവിതം, ഒരു പ്രണയം എന്നിവയും നടക്കുന്നു. ഒറ്റനോട്ടത്തില്‍ പരസ്പരബന്ധിതമല്ലാത്ത ഈ പ്ലോട്ടുകള്‍ അടുത്തദിവസം പുലരുംമുമ്പ് ഒന്നിക്കുന്നു ഇതാണ് കഷ്ടിച്ച് രണ്ടുമണിക്കുറിനുമുകളിലുള്ള സിനിമ. ഇതിനിടയിലുള്ള സംഭവങ്ങളെല്ലാം ഫ്ളാഷ്ബാക്കിലൂടെ അവതരിപ്പിക്കുന്നു. സിനിമയില്‍ അല്പമെങ്കിലും രസകരമായി തോന്നിയത് സൗബിന് ഷാഹിറും ലിജോമോളും തമ്മിലുള്ള പ്രണയട്രാക്കാണ്. മറ്റുള്ളവയെല്ലാം ക്ലീഷേയാണ്. ഹരീഷ് കണാരനും ധര്‍മജനും ഇക്കുറി കള്ളന്മാരുടെ വേഷത്തിലാണ്. മണ്ടന്മാരായ കള്ളന്മാരായി ഇവര്‍ ഉടനീള ചിരി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമാണു വിധി. ഇവര്‍ക്കൊപ്പമുള്ള മുരുകന് എന്ന തമിഴനെ അവതരിപ്പിക്കുന്ന സ്റ്റണ്ട് സില്‍വയാണ് മുഖ്യപ്രതിനായകന്.






