
ആലത്തൂര്‍: ജനിച്ചു നാലുദിവസമായ പെണ്‍കുഞ്ഞിനെ ഒരുമാസം മുമ്പു തമിഴ്നാട്ടിലെത്തിച്ചു വിറ്റ സംഭവത്തില്‍ അച്ഛനും അമ്മയും മുത്തശ്ശിയുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. കുഞ്ഞിനെ ഈറോഡ് നിന്നു വെള്ളിയാഴ്ച രാത്രി കണ്ടെത്തി. വിറ്റത് ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക്.
മുത്തശ്ശി പൊള്ളാച്ചി ഒറ്റക്കാല് മണ്ഡപം കിണത്തുക്കടവ് ജോണ്‍സന്റെ ഭാര്യ വിജി (48), അച്ഛന് കുനിശ്ശേരി കണിയാര്‍കോട് കുന്നമ്പാറയില്‍ താമസിക്കുന്ന പൊള്ളാച്ചി ഒറ്റക്കാല് മണ്ഡപം കിണത്തുക്കടവ് ജോണ്‍സന്റെ മകന് രാജന് (32), അമ്മ ബിന്ദു (30), പ്രധാന സൂത്രധാരന്‍ ഈറോഡ് കൃഷ്ണപാളയം കക്കന്നഗര് നിത്യയില്‍ ദുെരെസ്വാമി മകന് ജനാര്ദ്ദനന് (ജന 33), ഇടനിലക്കാരി ഈറോഡ് പഴയ റെയില്‍വേ സ്റ്റേഷന് റോഡ് കല്ല്യാണ സുന്ദരത്തിന്റെ മകള്‍ സുമതി (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ആലത്തൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
ജനാര്ദ്ദനന്, രാജന് എന്നിവരെ സബ് ജയിലിലും സുമതി, വിജി, ബിന്ദു എന്നിവരെ പാലക്കാട് സബ് ജയിലിലേക്കും മാറ്റി. മനുഷ്യക്കടത്ത്, ബാലപീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെന്ന് ഡിെവെ.എസ്.പി. പി. ശശികുമാര്‍ പറഞ്ഞു. സംഭവത്തില്‍ വന്‍ റാക്കറ്റുകള്‍ക്കു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.ജില്ലാ ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കിയ പെണ്‍കുഞ്ഞിനെ മലമ്പുഴ ആനന്ദഭവന്റെ സംരക്ഷണത്തിലാക്കി. രാജന്റെയും ബിന്ദുവിന്റെയും മറ്റു മക്കളായ ശിവകുമാര്‍ (9), കൃഷ്ണകുമാര്‍ (8), ധനലക്ഷ്മി (5) എന്നിവരെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പേഴുങ്കര അനാഥാലയത്തിലേക്കു മാറ്റി. ഏറ്റവും ഇളയ മകന് മണികണ്ഠ (3) നെ ബിന്ദുവിന്റെ പിതാവ് വേലായുധനൊപ്പം വിട്ടു.
ഡിസംബര്‍ 25 ന് പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അഞ്ചാമത്തെ കുഞ്ഞിനെ ബിന്ദു പ്രസവിച്ചത്. ആശുപത്രിവിട്ടു വീട്ടിലെത്തിയ ബിന്ദുവിനെയും കുഞ്ഞിനെയും ഭര്‍ത്താവും ഭര്‍തൃമാതാവും പൊള്ളാച്ചിയിലേക്കു കൊണ്ടുപോയി. ഒരാഴ്ച കഴിഞ്ഞ് കുഞ്ഞിനെ കൂടാതെ ബിന്ദു തിരിച്ചെത്തി.
അയല്‍വാസികള്‍ ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ സുഹൃത്തിന് വളര്‍ത്താന്‍ കൊടുത്തെന്നായിരുന്നു മറുപടി. കുട്ടിയെ വിറ്റതാണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരാണ് വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചത്.
തണല്‍ കോര്‍ഡിനേറ്ററുടെ പരാതി പ്രകാരം 20ന് പോലീസ് കേസെടുത്തു. തന്റെ സമ്മതമില്ലാതെ ഭര്‍ത്താവും ഭര്‍തൃമാതാവും കുഞ്ഞിനെ ഭര്‍ത്താവിന്റെ സുഹൃത്തിനു വളര്‍ത്താന്‍ ഏല്‍പ്പിച്ചെന്നായിരുന്നു പോലീസിനോടു ബിന്ദു പറഞ്ഞത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി വിജിയെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ വിറ്റതാണെന്ന് ഉറപ്പായതോടെ ഇടനിലക്കാരി സുമതിയെ പരിചയപ്പെടുത്തിയ ഡിണ്ടിക്കല്‍ സ്വദേശിനി കസ്തൂരി (കമലി) യുടെ സഹായത്തോടെയായിരുന്നു തുടരന്വേഷണം. രാജനെ പൊള്ളാച്ചിയില്‍ നിന്നു വ്യാഴാഴ്ച രാത്രി പിടികൂടി. സുമതിയെക്കൊണ്ട് മുഖ്യ സൂത്രധാരന്‍ ജനാര്‍ദ്ദനനെ വിളിപ്പിച്ച് ഒരു കുട്ടിയെ കൂടി വില്‍ക്കാനുണ്ടെന്നു പറയിച്ചു.
കവിതയെന്നയാള്‍ മുഖേന ഭാഗ്യലക്ഷ്മിയെന്ന സ്ത്രീയ്ക്കാണ് ഒന്നേകാല്‍ ലക്ഷത്തിന് ഇയാള്‍ കുഞ്ഞിനെ വിറ്റതെന്ന് പോലീസ് ഇതിനകം മനസിലാക്കി. പോലീസ് വലയില്‍ അകപ്പെട്ടുവെന്നു മനസിലാക്കിയ ജനാര്ദ്ദനന് കുഞ്ഞുമായി എത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് എസ്.പി. പ്രതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ ഡിെവെ.എസ്.പി. ഇന്‍ ചാര്‍ജ് പി. ശശികുമാര്‍, സി.ഐ. കെ.എ. എലിസബത്ത്, എസ്.ഐ. എസ്. അനീഷ്, എ.എസ്.ഐമാരായ അബ്ദുള്‍ റഹിമാന്‍, നാരായണന്‍കുട്ടി, സീനിയര്‍ സി.പി.ഒ.മാരായ ബാബു പോള്‍, ഷാജു, രാമസ്വാമി, സൂരജ് ബാബു, അരവിന്ദാക്ഷന്, കൃഷ്ണദാസ്, ഷബീബ്, ജൂബി ഇഗ്നേഷ്യസ് എന്നിവരുടെ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.






