
കാബൂള്‍: അഫ്ഗാനിസ്ഥാന്‍കാരനായ മുജീബുള്ള ദസ്ത്യാറിന്റെ പഴ്സില്‍ എപ്പോഴും മടക്കിവെച്ച ഒരു പേപ്പര്‍ ഉണ്ടാകും. അതില്‍ അത്യാവശ്യമായി വിളിക്കേണ്ട നമ്പറുകള്‍ തന്റെ രക്തഗ്രൂപ്പ്, ജോലി ചെയ്യുന്ന അഡ്രസ് എന്നീ വിവരങ്ങള്‍ അതിലുണ്ടാകും. ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ഒരു ബോംബ് സ്ഫോടനത്തിലോ ഒരു വെടിയുണ്ടയിലോ കൊല്ലപ്പെടാം എന്ന ഭീതിയില്‍ ജീവിക്കുന്ന അഫ്ഗാനിസ്ഥാന് ജനതയുടെ പ്രതീകമാണ് മുജീബുള്ള.
ആക്രമണത്തില്‍ താന്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്യപ്പെട്ടാല്‍ തന്നെക്കുറിച്ചുള്ള വിവരം ഡോക്ടര്‍മാര്‍ക്ക് കിട്ടുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ഇയാള്‍ പറയുന്നത്. 100 ലധികം പേര് കൊല്ലപ്പെട്ട ഏറ്റവും പുതിയ സ്ഫോടനം കൂടിയായതോടെ ഭീതിയും വേദനയുമെല്ലാം കഴിഞ്ഞ് തികച്ചും നിര്‍വ്വികാരതയിലാണ് അഫ്ഗാന് ജനത. താലിബാന് ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 235 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ പലരെയും കാണാതായിട്ടുണ്ട്. ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടിയുള്ള തെരച്ചിലിലാണ് അവര്‍. കാണാതായവര്‍ ജീവിച്ചിരിപ്പുണ്ടോ, അതോ മരിച്ചോ ഏത് ആശുപത്രിയിലാണ് എന്ന കാര്യങ്ങളില്‍ വിവരം കിട്ടാന്‍ പലരും ഉറ്റവരുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സുരക്ഷിതത്വത്തിന്റെ പേരില്‍ അന്യ ദേശങ്ങളിലേക്ക് കുടിയേറിയവരും വീട്ടിലേക്ക് വിളിച്ചു വിവരം ആരായുന്നുമുണ്ട്.
കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിന്റെ ദൃക്സാക്ഷിയായിരുന്ന ഫാസില ഷാഹേദി എന്ന 20 കാരിയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ രണ്ടു തുണ്ടു കഷ്ണം സൂക്ഷിച്ചിട്ടുണ്ട്. ഒന്ന് തന്റെ പഴ്സിലും മറ്റൊന്ന് ജാക്കറ്റിന്റെ പോക്കറ്റിലും. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരിച്ചുവരാന്‍ കഴിയുമോയെന്ന് ഷാഹേദി സ്വയം ചോദിച്ചുകൊണ്ടിരിക്കും. കാബൂളിലെ ഒരു സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കുന്ന ഷാഹേദിക്ക് 20 വയസ്സേ ആയിട്ടുള്ളൂ. തനിക്ക് ഈ ചെറു പ്രായത്തില്‍ മരിക്കേണ്ടെന്ന് അവള് പറയുന്നു. എന്നിരുന്നാലും നാളെ താനുണ്ടാകുമോയെന്ന് ആര്‍ക്കറിയാമെന്നും മരിച്ചാല്‍ കുടുംബത്തെയും ബന്ധുക്കളെയും എളുപ്പം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ പേപ്പര്‍ ചുരുളെന്നും പറയുന്നു.






